ദർശനസമയം ഒരു മണിക്കൂർ കൂട്ടി, പതിനായിരം പേർക്ക് പ്രസാദ ഊട്ട്: ഓണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂർ




തൃശൂർ: തിരുവോണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂർ ക്ഷേത്രം. ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് ക്ഷേത്ര ദർശനസമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഉത്രാടം കാഴ്ചക്കുല സമർപ്പണം, ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം, വിശേഷാൽ കാഴ്ചശീവേലി ഉൾപ്പെടെയുള്ള ക്ഷേത്ര ചടങ്ങുകൾക്കായി ഗുരുവായൂരിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.

ഓണനാളുകളിൽ ശ്രീ ഗുരുവായൂരപ്പ ദർശനത്തിന് എത്തുന്ന ഭക്തരുടെ സൗകര്യാർത്ഥം സെപ്റ്റംബർ 14 മുതൽ സെപ്റ്റംബർ 22 ഞായറാഴ്ച വരെ ദർശനസമയം ഒരു മണിക്കൂർ കൂട്ടി. ക്ഷേത്രം നട ഉച്ചയ്ക്ക് 3.30 ന് തുറക്കും. പൊതു അവധി ദിനങ്ങളായ സെപ്റ്റംബർ 14 (ഉത്രാടം,, സെപ്റ്റംബർ 15 (തിരുവോണം ), സെപ്റ്റംബർ 16 ( അവിട്ടം), സെപ്റ്റംബർ 17 ( ചതയം ), സെപ്റ്റംബർ 21 ( ശ്രീനാരായണ ഗുരു സമാധിദിനം), സെപ്റ്റംബർ 22 (ഞായറാഴ്ച) എന്നീ തീയതികളിൽ രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 വരെ വി ഐ പി / സ്പെഷ്യൽ ദർശന നിയന്ത്രണം ഉണ്ടാകും.

തിരുവോണത്തിന് പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 9ന് തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരി (ക്യൂ) ഉച്ചയ്ക്ക് 2 മണിക്ക് അവസാനിപ്പിക്കും. കാളൻ, ഓലൻ, പപ്പടം, പച്ചക്കൂട്ട് കറി, പഴം പ്രഥമൻ, മോര്, കയവറവ് ,അച്ചാർ, പുളിഞ്ചി ഉൾപ്പെടെയുളള വിഭവങ്ങൾ ഉണ്ടാകും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലുമാണ് പ്രസാദ ഊട്ട്. അന്ന ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്ക് ഭാഗത്ത് ഒരുക്കും.

തിരുവോണ നാളിൽ (സെപ്റ്റംബർ 15, ഞായറാഴ്ച ) പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിശേഷാൽ കാഴ്ച ശീവേലിയും മേളവും ഉണ്ടാകും. അന്ന് പുലർച്ചെ നാലരയ്ക്കാണ് ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം. ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ.മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമർപ്പിക്കും. ഉഷപൂജ വരെ ഭഗവാന് ഓണപ്പുടവ സമർപ്പിക്കാം.

രാവിലെ കാഴ്ചശീവേലിക്ക്  രാജശേഖരൻ, ചെന്താമരാക്ഷൻ, ബൽറാം ഉച്ചതിരിഞ്ഞുള്ള ശീവേലിക്ക് ഇന്ദ്ര സെൻ, വിനായകൻ, പീതാംബരൻ രാത്രി ശീവേലിക്ക് വിഷ്ണു,വിനായകൻ, പീതാംബരൻ എന്നീ ദേവസ്വം കൊമ്പൻമാർ കോലമേറ്റും. രാവിലത്തെ ശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരും ഉച്ച കഴിഞ്ഞുള്ള ശീവേലിക്ക് ഗുരുവായൂർ ശശിമാരാരും മേള പ്രമാണം വഹിക്കും.



Previous Post Next Post