മുഹമ്മദ് മുഹ്‌സിൻ ഉംറ നിർവഹിക്കാൻ പുറപ്പെട്ടത് വിവാദമാകുന്നു; നടപടിക്ക് സാധ്യത


ദൃഢപ്രതിജ്ഞ എടുത്ത് ദൃശ്യമായ സിപിഐ നേതാവ് മുഹമ്മദ് മുഹ്‌സിൻ ഉംറ നിർവഹിക്കാൻ പുറപ്പെട്ടത് വിവാദമാകുന്നു. പട്ടാമ്പിയിൽ നിന്നുള്ളയാളാണ് ഇദ്ദേഹം. ഈ മാസം 19 ന് അദ്ദേഹം തൻ്റെ ഫെയസ്ബുക്കിൽ ഉംറയ്ക്ക് പുറപ്പെടുന്ന കാര്യം ചിത്രം സഹിതം അദ്ദേഹം പോസ്റ്റ് ചെയ്തു.

നിരീശ്വരവാദത്തിൽ. അധിഷ്ഠിതമായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ പ്രതിനിധി, കമ്യൂണിസ്റ്റ് ആശയത്തിന് വിരുദ്ധമായ മതങ്ങളുടെ ആചാരങ്ങൾ അനുഷ്ഠിക്കുന്നത് പാർട്ടി വിരുദ്ധമല്ലേ സഖാവെ എന്നാണ് [പോസ്റ്റിനു ലഭിച്ച കമ്യൂണിസ്റ്റ് കമൻറുകളിലധികവും. 2016ലും 2021ലും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട മുഹ്‌സിൻ ദൃഢപ്രതിജ്ഞയാണ് എടുത്തിട്ടുള്ളത്. അങ്ങനെയുള്ള ഒരു വ്യക്തി മതപരമായ ചടങ്ങ് നിർവഹിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് അണികൾ ഉയർത്തിയിരിക്കുന്നത്.

മതപരമായ ചടങ്ങിൽ പങ്കെടുത്ത മുഹ്‌സിനെതിരെ നടപടി ഉണ്ടാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പാർട്ടി അംഗമായ മുതിർന്ന നേതാവ് മതപരമായ ചടങ്ങ് നിർവഹിച്ചതിനെ തള്ളാനും കൊല്ലാനും വയ്യാത്ത അവസ്ഥയിലാണ് സിപിഐ. സോഷ്യൽ മീഡിയയിൽ ചിത്രം സഹിതം പോസ്റ്റിട്ട് പാർട്ടിയുടെ അടിസ്ഥാന നിലപാടിനെ വെല്ലുവിളിച്ചിട്ടും മിണ്ടാതിരിക്കയാണ് സിപിഐ സംസ്ഥാന നേതൃത്വം.

കഴിഞ്ഞ കുറെ നാളുകളായി വിഭാഗീയതയുടെ ഭാഗമായി പാലക്കാട് ജില്ലാ കമ്മറ്റിയുമായി ഇടഞ്ഞു നിൽക്കുകയും നടപടി നേരിടുകയും ചെയ്ത വ്യക്തിയാണ് മുഹ്‌സിൻ. പാർട്ടിയുടെ ജില്ലാ കമ്മറ്റിയിൽ നിന്ന് ജില്ലാ കൗൺസിലിലേക്ക് ഇദ്ദേഹത്തെ തരംതാഴ്ത്തിയിരുന്നു. കടുത്ത വിഭാഗീയതയെ തുടർന്ന് പട്ടാമ്പി മണ്ഡലം കമ്മറ്റി പിരിച്ചുവിട്ട് മുഹ്സിനൊപ്പം നിന്ന നേതാക്കളെ സസ്പെൻറ് ചെയ്തു.

കഴിഞ്ഞ പിണറായി സർക്കാരിൻ്റെ കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ 2017 സെപ്റ്റംബറിൽ അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരിലെത്തി ഷർട്ട് വുരി ക്ഷേത്രത്തിൽ പ്രവേശിക്കുകയും ഗുരുവായൂരപ്പനെ തൊഴുകയും ചെയ്തു. കുടുംബാംഗങ്ങളുടെ പേരിൽ വഴിപാടും കഴിപ്പിച്ചു. വൈകിട്ടു ചേർന്ന സമ്മേളനത്തിൽ 'ഇതു ധന്യവും മനോഹരവുമായ നിമിഷങ്ങൾ' എന്നു മന്ത്രി വാചാലനായി. മന്ത്രിയുടെ നടപടിക്കെതിരെ സിപിഎം വിശദീകരണം തേടിയിരുന്നു.2006ൽ സിപിഎം നിയമസഭാംഗങ്ങളായ എംഎം മോനായി, ഐഷ പോറ്റി എന്നിവർ ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിന് പാർട്ടി രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.

"ദീർഘകാലമായി പാർട്ടി അംഗങ്ങൾ തുടരുകയും ഏരിയാ കമ്മിറ്റി അംഗങ്ങൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അങ്ങനെ പരസ്യമായി പാർട്ടിയുടെ നിലപാടുകൾ ധിക്കരിക്കുന്ന പ്രവർത്തകരുടെ ചെയ്തികൾ പാർട്ടി ഘടകങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്. പാർട്ടി നിലപാടുകളിൽ പാർട്ടി അംഗങ്ങൾ ഉറച്ചുനിൽക്കുന്നതിന് സഹായിക്കുന്ന ഇടപെടലുകൾ പാർട്ടി ഘടകങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവണം” എന്ന് രണ്ട് പേർക്കെതിരെ ഇറക്കിയക്കത്തിൽ സിപിഎം വ്യക്തമാക്കിയിരുന്നു.

എന്നാൽ 2021 ൽ സിപിഎം അംഗമായ ആൻ്റണി ജോൺ (കോതമംഗലം), ദലീമ (അരുർ), വീണാ ജോർജ് (ആറന്മുള ) എന്നിവർ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂന്ന് പാർട്ടിക്കാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെക്കുറിച്ച് ആക്ടിംഗ് സെക്രട്ടറിയായിരുന്ന എ വിജയരാഘവൻ വളരെ വിചിത്രമായ മറുപടിയാണ് പറഞ്ഞത്. “സിപിഎമ്മിൽ പുതുതായി വരുന്നവർക്ക് പാർട്ടിയുടെ ബോധം പെട്ടെന്ന് ലഭിക്കില്ല. പാർട്ടി വിദ്യാഭ്യാസത്തിലൂടെ അത് നേടാം. പാർട്ടിയുടെ വിദ്യാഭ്യാസ പരിപാടികൾ ശക്തിപ്പെടുത്താൻ തീരുമാനിക്കും”- എന്നായിരുന്നു ആക്ടിംഗ് സെക്രട്ടറിയുടെ മറുപടി.


Previous Post Next Post