എഡിജിപി - ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ ആര്‍എസ്എസ് നേതൃത്വം മറുപടി പറയുമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍.



എഡിജിപി - ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ ആര്‍എസ്എസ് നേതൃത്വം മറുപടി പറയുമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. ആര്‍എസ്എസിനെതിരെ ഇത്തരം ആരോപണങ്ങള്‍ വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ബിജെപി നേതാക്കള്‍ വരേണ്ടതില്ലെന്നാണ് സംഘടനയുടെ നിലപാടെന്നും എഡിജിപിയുടെ വരവിന്റെ ഉദ്ദേശ്യം ആര്‍എസ്എസ് ഭാരവാഹികള്‍ തന്നെ പറയുമെന്നും മുരളീധരന്‍ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൂരം കലക്കാന്‍ പിണറായി വിജയന്റെ ദുതനായിട്ടാണ് എഡിജിപി ആര്‍എസ്എസ് നേതാവിനെ കാണാന്‍ പോയതെന്നാണ് സതീശന്‍ പറയുന്നത്. ഈ കൂടിക്കാഴ്ചയില്‍ മൂന്നുപേരാണ് ഉത്തരം നല്‍കേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു. ആദ്യം പറയേണ്ട ആള്‍ മുഖ്യമന്ത്രിയാണ്. എഡിജിപിയെ സന്ദേശവാഹകനായി പറഞ്ഞയച്ചിട്ടുണ്ടോ?. ഉണ്ടെങ്കില്‍ അദ്ദേഹം പറയണം, രണ്ടാമത് അജിത് കുമാര്‍ പറയണം. എന്തുദ്ദേശ്യത്തിലാണ് പോയതെന്ന്. മൂന്നാമത് ആര്‍എസ്എസ് പറയും. എന്തിനാണ് അജിത് കുമാര്‍ വന്നതെന്ന്. ആര്‍എസ്എസ് നേതാക്കളുമായി ഈ വിഷയം ചര്‍ച്ചചെയ്തിരുന്നു. ആര്‍എസ്എസ് ഭാരവാഹികള്‍ വിശദീകരിക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന് എന്തായിരുന്നോ റോള്‍ അതേറോളാണ് എഡിജിപി എംആര്‍ അജിത് കുമാറിനും. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും നടത്തുന്ന എല്ലാ അവിഹിത ഇടപാടുകള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന റോളാണ് അജിത് കുമാറിന്റെത്. ആത്മകഥ എഴുതാന്‍ അനുവാദം വാങ്ങിയില്ലെന്ന് പറഞ്ഞാണ് ജേക്കബ് തോമസിനെ രണ്ടരക്കൊല്ലമാണ് സസ്‌പെന്റ് ചെയ്ത്. ഇത്ര ഗുരുതരമായ കുറ്റകൃത്യം നടത്തിയിട്ട് എഡിജിപിയില്‍ നിന്ന് വിശദീകരണം തേടുകയോ ആ സ്ഥാനത്ത് നിന്ന് മാറ്റാനോ തയ്യാറായിട്ടില്ലെന്ന് മുരളീധരന്‍ പറഞ്ഞു
Previous Post Next Post