പൊലീസില്‍ വര്‍ഗീയ വത്കരണം, സിപിഎമ്മിലെ മാപ്പിള ലഹളയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം: കെ ടി ജലീല്‍



മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് മുന്‍മന്ത്രി കെ ടി ജലീല്‍ എംഎല്‍എ. എഡിജിപി അജിത് കുമാറിനെതിരെ വരെ അന്‍വര്‍ വിഷയങ്ങള്‍ പ്രസക്തമാണ്. അതിനോട് യോജിപ്പാണ്. അതില്‍ കാര്യമുണ്ടെന്നു തോന്നിയതുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. അന്‍വറുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന സഹപ്രവര്‍ത്തകനാണ് താനെന്നും കെ ടി ജലീല്‍ പറഞ്ഞു.

അന്‍വറിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതില്‍ എഡിജിപി എംആര്‍ അജിത് കുമാറിനും പങ്കുണ്ടെങ്കില്‍, അദ്ദേഹത്തിനെതിരെ ഉറച്ച നടപടിയും നിലപാടും ഉണ്ടാകുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും കെ ടി ജലീല്‍ പറഞ്ഞു. കുറ്റം ചെയ്ത പൊലീസുകാരനെ സംരക്ഷിക്കുമെന്ന് ആരും കരുതേണ്ടതില്ല.

പൊലീസില്‍ വര്‍ഗീയവത്കരണം കുറച്ചു കാലങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. പൊലീസിലെ സംഘിവല്‍ക്കരണത്തിനെതിരെ അന്‍വറുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അതു സത്യമാണ്. അന്‍വര്‍ ഉന്നയിച്ചത് സ്വതന്ത്ര എംഎല്‍എയുടെ സ്വാതന്ത്ര്യമാണ്. മലപ്പുറത്ത് കൂടുതല്‍ സ്വര്‍ണക്കടത്തു കേസുകള്‍ പിടിക്കുന്നു എന്ന തരത്തില്‍ പൊലീസ് തെറ്റിദ്ധാരണാജനകമായിട്ടുള്ള വാര്‍ത്തകള്‍ പുറത്തുവിടുകയാണെന്ന് കെ ടി ജലീല്‍ പറഞ്ഞു.

വടക്കന്‍ കേരളത്തിലെ മൂന്നു ജില്ലകളുമായി ബന്ധപ്പെട്ടു കിടക്കുന്ന  വിമാനത്താവളമാണ് കോഴിക്കോട് എയര്‍പോര്‍ട്ട്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും എന്തു പിടിച്ചാലും മലപ്പുറത്ത് കള്ളക്കടത്തു പിടിച്ചു എന്ന തരത്തിലാണ് പ്രചാരണം ഉണ്ടാകുന്നത്. ഇതിന്റെ പിന്നിലുള്ള രഹസ്യമെന്താണെന്ന് അന്വേഷിക്കേണ്ടതാണ്.

സിപിഎമ്മിലെ മാപ്പിള ലഹളയാണ്, മലബാര്‍ കലാപമാണ് എന്നു വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നത്. അത് ഈ രാജ്യത്ത് സംഘപരിവാര്‍ കാലാകാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ ധ്രുവീകരണം ശക്തമാക്കാന്‍ മാത്രമാണ് സഹായകമാകുകയുള്ളൂ. ബാക്കി കാര്യങ്ങളെല്ലാം ഒക്ടോബര്‍ രണ്ടിന് പറയുമെന്നും കെ ടി ജലീല്‍ പറഞ്ഞു.
أحدث أقدم