സംസ്ഥാനത്ത് 1,712 വാർഡുകൾ കൂടും, ഡിജിറ്റൽ ഭൂപടം തയ്യാർ; കരട് റിപ്പോർട്ട് നവംബർ 16ന് പ്രസിദ്ധീകരിക്കും



തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പകുതിയോളം വാർഡുകളുടെ ഡിജിറ്റൽ ഭൂപടം തയ്യാറായി. ഡീലിമിറ്റേഷൻ കമ്മീഷൻ വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാ കളക്ടർമാരാണ് ഇക്കാര്യം അറിയിച്ചത്. പുനർവിഭജന പ്രക്രിയയ്ക്കായി ഡീലിമിറ്റേഷൻ കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള സമയക്രമം പാലിക്കാൻ യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപന സെക്രട്ടറിമാർ വാർഡ് വിഭജനത്തിന്റെ കരട് നിർദേശങ്ങൾ ജില്ലാ കളക്ടർക്ക് സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 25 ആണ്.ജില്ലാ കളക്ടർമാർ കരട് വാർഡ് വിഭജന നിർദേശങ്ങൾ ഡീലിമിറ്റേഷൻ കമ്മീഷന് നവംബർ അഞ്ചിനകം സമർപ്പിക്കേണ്ടതുണ്ട്. നവംബർ 16ന് കരട് വാർഡ് വിഭജന റിപ്പോർട്ട് കമ്മീഷൻ പ്രസിദ്ധീകരിക്കും.

നിലവിലുള്ള വാർഡുകൾ 2001ലെ സെൻസസ് ജനസംഖ്യ പ്രകാരം നിർണയിച്ചിട്ടുള്ളവയാണ്. 2011ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ വാർഡ് പുനർവിഭജനം നടത്തുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം 2024ൽ പുതുക്കി നിശ്ചയിച്ചിട്ടുള്ളതിനാൽ ജില്ലകളിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും വാർഡുകൾ പുനർവിഭജിക്കേണ്ടത് അനിവാര്യമാണ്.

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാർഡുകളുടെയും 87 മുനിസിപ്പാലിറ്റികളിലെ 3,241 വാർഡുകളുടെയും ആറ് കോർപറേഷനുകളിലെ 421 വാർഡുകളുടെയും പുനർവിഭജന പ്രക്രിയയാണ് ആദ്യഘട്ടത്തിൽ നടന്നുവരുന്നത്. വാർഡ് വിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്നത്. തെരഞ്ഞെടുപ്പ് ആവശ്യത്തിന് പുറമെ സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും വിവിധ ഏജനസികൾക്കും വികസന ആവശ്യങ്ങൾക്കും മറ്റ് പ്രവർത്തനങ്ങൾക്കും ഡിജിറ്റൽ ഭൂപടം ഉപയോഗിക്കാനാകും.

ആകെ വാർഡുകൾ 23,612 ആകും

മൂന്ന് ഘട്ടങ്ങളിലായാണ് പുനർവിഭജന പ്രക്രിയ നടക്കുന്നത്. ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവടങ്ങളിലും രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലും വാർഡ് പുനർവിഭജനം നടത്തും. മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും എല്ലാ വാർഡുകളുടെയും അതിർത്തി പുനർനിർണയിക്കും. പുനർവിഭജന പ്രക്രിയ പൂർണമാകുന്നതോടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ആകെ വാർഡുകളുടെ എണ്ണം 23,612 ആകും. നിലവിലിത് 21900 ആണ്.

തദ്ദേശ സ്ഥാപനങ്ങൾ തിരിച്ചുള്ള കണക്ക്

പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമങ്ങളിലെ ഭേദഗതി പ്രകാരം ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവും കുറഞ്ഞത് 14 ഉം കൂടിയത് 24 ഉം വാർഡുകളുണ്ടാകും. ജില്ലാ പഞ്ചായത്തുകളിൽ ഇത് യഥാക്രമം 17 ഉം 33 ഉം ആണ്. മുനിസിപ്പാലിറ്റികളിൽ ഏറ്റവും കുറഞ്ഞത് 26 ഉം, ഏറ്റവും കൂടിയത് 53 വാർഡുകളുണ്ടാകും. കോർപറേഷനുകളിൽ ഇത് യഥാക്രമം 56 ഉം, 101 ഉം ആണ്. പുനർവിഭജന പ്രക്രിയയ്ക്ക് ശേഷം 87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാർഡുകൾ 3241 ആയും ആറ് കോർപറേഷനുകളിലെ 414 വാർഡുകൾ 421 ആയും, 941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാർഡുകൾ 17,337 ആയും, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,080 വാർഡുകൾ 2,267 ആയും, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാർഡുകൾ 346 ആയും വർധിക്കും.

Previous Post Next Post