കേരളത്തിലും വൻ വിൽപ്പന; 25000 ജനൗഷധി കേന്ദ്രങ്ങൾ തുറക്കാൻ കേന്ദ്രം, ഒക്ടോബറിൽ ഇതുവരെ 1000 കോടി വരുമാനം



 ന്യൂഡൽഹി: കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ വിതരണം ചെയ്യുന്ന പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (പിഎംബിജെപി) പദ്ധതി വിജയമായതോടെ രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 25000 ജനൗഷധി കേന്ദ്രങ്ങൾ തുറക്കാൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 10 വർഷത്തിനിടയിൽ കൂടുതൽ ജനൗഷധി കേന്ദ്രങ്ങൾ തുറന്നുകഴിഞ്ഞു. രാജ്യത്തുടനീളം 14,000ലധികം ജനൗഷധി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ബ്രാൻഡഡ് മരുന്നുകളുടെ വിപണി വിലയേക്കാൾ 50 മുതൽ 90 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് ജനൗഷധിയിൽ വിൽപ്പന നടക്കുന്നത്.

ജനൗഷധി കേന്ദ്രങ്ങൾ മുഖേനെ 2,047 ഇനം മരുന്നുകളും 300 ശസ്ത്രക്രിയ ഉപകരണങ്ങളും ഉൾപ്പെടുന്നുണ്ട്. ഗുരുതര രോഗങ്ങൾക്കെതിരെയുള്ള മരുന്നുകളും ഈ കേന്ദ്രങ്ങളിലൂടെ വിൽപ്പന നടത്തുന്നുണ്ട്. അതേസമയം, റെക്കോഡ് വിൽപ്പനയാണ് ജനൗഷധി കേന്ദ്രങ്ങളിലൂടെ നടക്കുന്നത്. ഈ ഒക്ടോബറിൽ മാത്രം 1000 കോടി രൂപയുടെ വിൽപ്പന നടന്നു. മുൻവർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ കാര്യമായ പുരോഗതിയാണുണ്ടായതെന്ന് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയം അറിയിച്ചു. ശരാശരി പ്രതിമാസ വരുമാനം 160 -170 കോടി രൂപയാണ്. ഈ സാമ്പത്തിക വർഷം 2000 കോടി രൂപയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നതെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രവി ധാദിച്ച് പറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് ഏഴ് മാസത്തിനുള്ളിൽ 1,000 കോടി രൂപയുടെ വിൽപ്പനയാണ് കൈവരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ മുതൽ ഒക്ടോബർ 20 വരെ 2.24 കോടി രൂപയുടെ വിൽപ്പന നടന്നപ്പോൾ കൂടുതൽ വരുമാനം നേടിയത് റാഞ്ചിയിയിൽ നിന്നാണ്. ഡെറാഡൂൺ (2.12 കോടി), ജമ്മു (1.89 കോടി), ചണ്ഡീഗഡ് (1.57 കോടി), പട്‌ന (1.54 കോടി) എന്നീ നഗരങ്ങൾ പിന്നാലെയുണ്ട്. ഒക്‌ടോബർ 20 വരെ 158 കോടിയിലധികം രൂപയുടെ വിൽപ്പനയാണ് ഉത്തർ പ്രദേശിൽ നടന്നത്. കേരളത്തിൽ 134 കോടി രൂപയുടെയും കർണാടക (116 കോടി രൂപ), ഛത്തീസ്ഗഡ് (94 കോടി), തമിഴ്‌നാട് (90.75 കോടി രൂപ) സംസ്ഥാനങ്ങൾ പിന്നാലെയുമുണ്ട്.

ജനൗഷധി കേന്ദ്രങ്ങൾ മുഖേനെ വിതരണം ചെയ്യുന്ന മരുന്നുകളുടെ വർധിച്ചുവരുന്ന വിശ്വാസവും ഗുണമേന്മയുമാണ് ഉയർന്ന വിൽപ്പനയ്ക്ക് സഹായമായതെന്ന് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയം പറഞ്ഞു. രാജ്യത്തുടനീളമുള്ള 14,000 ജനൗഷധി കേന്ദ്രങ്ങളിൽ നിന്ന് മരുന്നുകൾ വാങ്ങിയവരുടെ പിന്തുണയാണ് ഈ നേട്ടത്തിന് സഹായത്തിന് കാരണമായത്. ചെറിയ തുകയ്ക്ക് എല്ലാവരിലും ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ പിഎംബിഐയുടെ പ്രതിജ്ഞാബദ്ധമാണ്. ഇതാണ് വളർച്ചയുടെ അടിസ്ഥാനമെന്നും കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയം കൂട്ടിച്ചേർത്തു.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ 25,000 ജൻ ഔഷധി കേന്ദ്രങ്ങളിലേക്ക് ശൃംഖല വ്യാപിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. സാനിറ്ററി പാഡുകൾ, രക്തസമ്മർദ്ദ ഗുളികകൾ, ഡയബറ്റിസ് ഗുളികകൾ, ആസിഡ് റിഫ്ലക്സ് മെഡിസിൻ പാൻ്റോപ്രസോൾ എന്നിവയാണ് ജനൗഷധി കേന്ദ്രങ്ങളിലൂടെ കൂടുതലായിൽ വിൽക്കുന്നത്. നടപ്പു സാമ്പത്തിക വർഷത്തിൻ്റെ അവസാന 6.5 മാസത്തിനുള്ളിൽ സുവിധയുടെ 1.12 കോടി പാക്കറ്റ് സാനിറ്ററി പാഡുകൾ വിറ്റഴിക്കപ്പെട്ടു. 11.27 കോടി പാഡുകളാണ് വിറ്റഴിക്കപ്പെട്ടത്. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളെ ലക്ഷ്യമിട്ട് 10 രൂപയ്ക്ക് പാഡുകൾ വിതരണം ചെയ്യുന്നുണ്ട്. ഒരു പാക്കറ്റിൽ 10 പാഡുകളാണ് ഉൾപ്പെടുന്നത്.

Previous Post Next Post