ഡോ.വന്ദന ദാസ് കേസ്…സാക്ഷി വിസ്താരം മാറ്റിവെച്ചു…


കൊട്ടാരക്കര ഗവ.ആശുപത്രിയിൽ വെച്ച് കൊലചെയ്യപ്പെട്ട ഡോക്ടർ വന്ദനാ ദാസ് വധ കേസിലെ സാക്ഷി വിസ്താരം കോടതി മാറ്റി വെച്ചു. കേസിലെ ഒന്നാം സാക്ഷിയായ വന്ദനയുടെ സഹപ്രവർത്തകൻ ഡോ.മുഹമ്മദ് ഷിബിൻ്റെ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്.

എന്നാൽ കേസിലെ പ്രതിയുടെ മാനസികനില പരിശോധിക്കുവാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകിയ സാഹചര്യത്തിലാണ് വിചാരണ കോടതി സാക്ഷി വിസ്താരം നിർത്തിവെച്ചത്.

കേസിലെ പ്രതിയുടെ മാനസികനില മുമ്പ് പരിശോധിച്ചിരുന്ന സാഹചര്യത്തിൽ പുതിയ ഉത്തരവിൽ പ്രോസിക്യൂഷന് യാതൊരു ആശങ്കയുമില്ലെന്ന് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് ജി.പടിക്കൽ വ്യക്തമാക്കി. കോടതി നിശ്ചയിക്കുന്ന ഏത് തീയതിയിലും സാക്ഷി വിസ്താരം ആരംഭിക്കുവാൻ പ്രോസിക്യൂഷൻ തയ്യാറാണെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ.പ്രതാപ് ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്. വിചാരണ നടപടികൾക്കായി പ്രതിയെ കോടതിയിൽ നേരിട്ട് ഹാജരാക്കിയിരുന്നു. കേസ് ഒക്ടോബർ 30ന് വീണ്ടും പരിഗണിക്കും.

Previous Post Next Post