പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ മുസ്‌ലിം യുവാവിന് ത്രിവർണ പതാകയെ വന്ദിക്കണമെന്നും ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം വിളിക്കണമെന്നുമുള്ള ഉപാധികളോടെ ജാമ്യം.



ജബൽപുർ: പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ മുസ്‌ലിം യുവാവിന് ത്രിവർണ പതാകയെ വന്ദിക്കണമെന്നും ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം വിളിക്കണമെന്നുമുള്ള ഉപാധികളോടെ ജാമ്യം. ഭോപ്പാലിലെ മിസ്രോഡ് സ്വദേശിയും പഞ്ചർ ഷോപ് ഉടമയുമായ ഫൈസൽ ഖാനാണ് സവിശേഷമായ ഉപാധികളോടെ മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നൽകിയത്. മാസത്തിലെ ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ചകളിൽ മിസ്രോഡ് പൊലീസ് സ്റ്റേഷനു മുന്നിലുള്ള ദേശീയ പതാകയെ 21 വട്ടം അഭിവാദ്യം ചെയ്യാനും ഭാരത് മാതാ കീ ജയ് എന്നു വിളിക്കാനുമാണ് നിർദേശം. കേസ് അവസാനിക്കും വരെ ഇതു തുടരണം.
കഴിഞ്ഞ മേയ് 17ന് ഫൈസൽ ഖാൻ "പാക്കിസ്ഥാൻ സിന്ദാബാദ്, ഭാരത് മൂർദാബാദ്' എന്നു മുദ്രാവാക്യം മുഴക്കുന്ന വിഡിയൊ ദൃശ്യം പുറത്തുവന്നതോടെയാണു സംഭവങ്ങളുടെ തുടക്കം. വിവിധ സംഘടനകളുടെ പരാതിയെത്തുടർന്ന് പൊലീസ് ഇയാൾക്കെതിരേ കേസെടുത്തു. എന്നാൽ, മദ്യലഹരിയിൽ തമാശയ്ക്കാണ് പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതെന്നും താനെന്നും ഇന്ത്യയെ സ്നേഹിക്കുന്നുവെന്നും ഫൈസൽ ഖാൻ പിന്നീടു പറഞ്ഞു. അക്ഷരാഭ്യാസമില്ലാത്തയാളാണു ഞാൻ. ചെയ്തുപോയ തെറ്റിൽ പശ്ചാത്താപമുണ്ട്. എല്ലാ ചൊവ്വാഴ്ചയും 10നും 12നും ഇടയിൽ ത്രിവർണ പതാകയെ അഭിവാദ്യം ചെയ്യും. രാജ്യത്തോട് എനിക്കു സ്നേഹമുണ്ട്. നിയമത്തെ ബഹുമാനിക്കും- ഫൈസൽ ഖാൻ പറഞ്ഞു.
Previous Post Next Post