‘യുദ്ധം നാളെ അവസാനിച്ചേക്കാം, ഇറാൻ പടുത്തുയർത്തിയ ഭീകരവാദത്തിന്റെ അച്ചുതണ്ട് തകരുകയാണ്’; യഹ്‌യ സിൻവാർ കൊല്ലപ്പെട്ട ശേഷം നെതന്യാഹുവിൻ്റെ സന്ദേശം



ടെല്‍ അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വാറിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് ആയുധം ഉപേക്ഷിച്ച് ഇസ്രയേലിന്റെ ബന്ദികളെ തിരിച്ചയച്ചാല്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് നെതന്യാഹു പറഞ്ഞു. എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
“യഹ്‌യ സിൻവാർ മരിച്ചു. ഇസ്രായേൽ പ്രതിരോധ സേനയിലെ ധീരരായ സൈനികരാൽ റാഫയിൽ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടു. ഗാസയിലെ യുദ്ധത്തിൻ്റെ അവസാനമല്ല ഇത്, അവസാനത്തിൻ്റെ തുടക്കമാണ്. ഗാസയിലെ ജനങ്ങളേ, എനിക്ക് ഒരു സന്ദേശമുണ്ട്, ഈ യുദ്ധം നാളെ അവസാനിച്ചേക്കാം. ഹമാസ് ആയുധം താഴെ വെച്ച് നമ്മുടെ ബന്ദികളെ തിരിച്ചയച്ചാൽ ഈ യുദ്ധം നാളെ അവസാനിക്കും”, നെതന്യാഹു പറഞ്ഞു.
ഇസ്രയേല്‍ ഉള്‍പ്പെടെ 23 രാജ്യങ്ങളില്‍ നിന്നുള്ള 101 പേരെയാണ് ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്നതെന്ന് നെതന്യാഹു ആരോപിച്ചു. ‘ഇസ്രയേലികള്‍ക്കു വേണ്ടി മാത്രമല്ല, തടവിലാക്കപ്പെട്ട എല്ലാവര്‍ക്കും വേണ്ടിയാണ് ഈ പോരാട്ടം. അവരെയെല്ലാം തിരികെ സുരക്ഷിതമായി അവരുടെ വീടുകളില്‍ എത്തിക്കുവാനായി ഇസ്രയേലിന്റെ ശക്തിയുപയോഗിച്ച് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. അതിന് ഞാന്‍ ബാധ്യസ്ഥനാണ്. അവരുടെ സുരക്ഷയ്ക്കാണ് ഇസ്രയേല്‍ ഗ്യാരണ്ടി നല്‍കുന്നത്.’- നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. മധ്യേഷ്യയില്‍ അഭിവൃദ്ധിയുള്ള ഭാവിയും സമാധാനവും ആഗ്രഹിക്കുന്ന ജനത നല്ല ഭാവിക്കായി ഒന്നിച്ചുനില്‍ക്കണമെന്നും അന്ധകാരശക്തികളെ പിന്തള്ളി പ്രതീക്ഷാനിര്‍ഭരമായി ഭാവിയുടെ വെളിച്ചം ഒന്നിച്ചു തെളിയിക്കാമെന്നും സന്ദേശത്തില്‍ നെതന്യാഹു പറഞ്ഞു.

Previous Post Next Post