ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും തളി പാത്രം മോഷണം പോയതല്ലെന്ന് പൊലീസ്. സംഭവത്തിൽ കേസെടുക്കില്ലന്നും പൊലീസ് അറിയിച്ചു. നിയമോപദേശം കിട്ടിയതിന് അടിസ്ഥാനത്തിൽ കസ്റ്റഡിയിലുള്ളവരിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയയ്ക്കും.പിടിയിലായവർ സാമ്പത്തികമായി ഉയർന്ന നിലയിൽ ഉള്ളവരാണെന്നും മോഷ്ടിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ക്ഷേത്ര ദര്‍ശനത്തിനിടെ തട്ടത്തിലിരുന്ന പൂജാസാധനങ്ങള്‍ നിലത്തു വീണു. അവ മറ്റൊരാള്‍ എടുത്ത് നല്‍കിയത് നിലത്തിരുന്ന വേറൊരു പാത്രത്തിലെന്നാണ് പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഗണേശ് ഝാ പൊലീസിനോട് പറഞ്ഞത്.ആരും തടയാതിരുന്നതിനാല്‍ ഗണേശ് ഝാ അതുമായി ക്ഷേത്രത്തിന് പുറത്തേക്ക് പോവുകയായിരുന്നുവെന്നുമാണ് മൊഴിയിലുള്ളത്. ക്ഷേത്ര ജീവനക്കാര്‍ പണം വാങ്ങി സഹായിച്ചിട്ടില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ഗണേശ് ഝായും ഭാര്യയും ഭാര്യാ സുഹൃത്തുമാണ് ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്ഷേത്രത്തില്‍ നിന്നും തളി പാത്രം കാണാതെ പോയത്.എന്നാൽ 15 നാണ് ക്ഷേത്രം അധികൃതർ പൊലീസിനെ അറിയിച്ചത്. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീപദ്മാനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥരെയും മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളെയും കബളിപ്പിച്ചാണ് സംഘം ഉരുളി ക്ഷേത്രത്തിന് പുറത്തെത്തിച്ചത്.