മുഖ്യമന്ത്രി മലപ്പുറത്തെക്കുറിച്ച് പറഞ്ഞതെല്ലാം ശരിയെന്ന് ജന്മഭൂമി; സംഘപരിവാർ സ്തുതിയെക്കുറിച്ച് മിണ്ടാതെ പിണറായി



സ്വർണക്കള്ളക്കടത്തു സംബന്ധിച്ച് മലപ്പുറം ജില്ലയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതെല്ലാം ശരിയാണെന്ന് ആർഎസ്എസ് മുഖപത്രം ജന്മഭൂമി. എഡിറ്റോറിയല്‍ പേജിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ കുഞ്ഞിക്കണ്ണൻ എഴുതിയ ‘മലപ്പുറത്തെക്കുറിച്ച് പറഞ്ഞതെല്ലാം ശരി’ എന്ന ലേഖനത്തിലാണ് പിണറായിയുടെ നിലപാടിനെ ശരിവെച്ചത്.

“സ്വർണക്കള്ളക്കടത്തിൻ്റെ പറുദീസയായി ഇന്ന് മലപ്പുറം മാറിയിരിക്കുന്നു. ഓർക്കാപ്പുറത്ത് പറഞ്ഞ ഈ പരിഭവം ഇന്ന് വേട്ടയാടുകയാണ്. ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കുന്നു. ദേശവിരുദ്ധ പ്രവർത്തനം നടക്കുന്നതറിഞ്ഞിട്ടും എന്തേ തന്നെ അറിയിച്ചില്ലാ എന്നാണ് ഗവർണർ ചോദിച്ചിരിക്കുന്നത്”- എന്നാണ് ജന്മഭൂമി ലേഖനത്തിൽ എഴുതിയിരിക്കുന്നത്.

മലപ്പുറത്ത് നടക്കുന്ന സ്വർണക്കള്ളക്കടത്തും ഹവാല ഇടപാടുകളുമെല്ലാം ദേശവിരുദ്ധ പരിപാടികൾക്കായി വിനിയോഗിക്കുന്നുവെന്ന സംഘപരിവാർ – ബിജെപി സംഘടനകളുടെ ആക്ഷേപം ശരിവെക്കുന്ന വിധത്തിലായിരുന്നു മുഖ്യമന്ത്രി ദ ഹിന്ദു പത്രത്തിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞത്.

2019 ഒക്ടോബറിൽ കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് ലഘുലേഖകളുമായി രണ്ട് എസ്എഫ്ഐ വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പിണറായിയുടെ നടപടിയെ അഭിനന്ദിച്ചുകൊണ്ട് ജന്മഭൂമി ലേഖനമെഴുതിയിരുന്നു. സിപിഎമ്മിലെ ഒരുപറ്റം നേതാക്കളും സിപിഐ നേതൃത്വവും പ്രതിപക്ഷവും വിദ്യാർത്ഥികളുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ചിരുന്നു. ആ ഘട്ടത്തിൽ ബിജെപിയും അവരുടെ പത്രവും പിണറായി വിജയന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. മാവോയിസ്റ്റ് വിരുദ്ധ നിലപാടിൽ ഉറച്ചു നിൽക്കുന്ന ‘പിണറായിക്ക് ബിഗ് സല്യൂട്ട്’ എന്നായിരുന്നു ജന്മഭൂമിയുടെ തലക്കെട്ട്.

ബിജെപിയുടെ ന്യൂനപക്ഷ- മാവോയിസ്റ്റ് നിലപാടുകളുമായി മുഖ്യമന്ത്രിയും സിപിഎമ്മും ഒത്തു പോകുന്നു എന്ന് ആക്ഷേപം നിലനിൽക്കുമ്പോഴാണ് സംഘപരിവാർ പത്രത്തിൽ പിണറായിയെ പുകഴ്ത്തി തുടരെത്തുടരെ ലേഖനങ്ങൾ വരുന്നത്. ആർഎസ്എസ് പത്രത്തിലെ പിണറായി സ്തുതി നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം ആയുധമാക്കുമെന്നുറപ്പാണ്. പോലീസിൽ ആർഎസ്എസ് ശാഖകളുണ്ടെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ഈ അഭിനന്ദനക്കുറിപ്പുകൾ. പിണറായിയുടെ നിലപാടുകൾ ബിജെപിയുടെ നിലപാടുകളാണെന്ന അൻവറിൻ്റേയും പ്രതിപക്ഷത്തിൻ്റേയും ആക്ഷേപങ്ങൾക്ക് മറുപടി പറയാൻ നിയമസഭയിൽ ഭരണപക്ഷം ഏറെ വിയർക്കേണ്ടി വരും.
Previous Post Next Post