വാടക കെട്ടിടങ്ങളുടെ ജിഎസ്‌ടി ചെറുകിട കച്ചവടക്കാരെ തകർക്കാനെന്ന് വ്യാപാരികൾ




വാടക കെട്ടിടങ്ങൾക്ക് ജിഎസ്‌ടി നിർബന്ധമാക്കിയ തീരുമാനം ചെറുകിട കച്ചവടക്കാരെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ്. വൻകിട ഓൺലൈൻ കുത്തകകൾക്ക് ജിഎസ്‌ടി കൗൺസിലിൽ ഇത്രമേൽ അവിഹിത സ്വാധീനമുണ്ടെന്നത് റീട്ടെയിൽ വ്യാപാര മേഖലയിലും പൊതുസമൂഹത്തിലും വലിയ ആശങ്കയാണ് പരത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വ്യാപാരികളിൽ 80% പേരും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. പിതാവിന്‍റെ പേരിലുള്ള കെട്ടിടത്തിൽ മക്കൾക്ക് വ്യാപാരം തുടങ്ങണമെങ്കിൽ പോലും പ്രസ്തുത നിയമം ബാധകമെന്നതും വിഷയത്തിന്‍റെ തീവ്രത കൂട്ടുന്നു. വാർഷിക വിറ്റു വരവ് കുറവായതിന്‍റെ പേരിൽ ജിഎസ്‌ടി രജിസ്ട്രേഷൻ ആവശ്യമില്ലാത്ത വ്യാപാരികളും, ജിഎസ്‌ടി കോമ്പോസിഷൻ സ്കീം സ്വീകരിച്ച വ്യാപാരികൾക്കും കൂടുതൽ ദുരിതമാണ് ഇത് സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്തുത വിഷയം അതീവ ഗൗരവത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൃത്യമായി പെടുത്തുമെന്നും ആയതിൻമേൽ നടപടി ഉണ്ടായില്ലെങ്കിൽ ജനകീയ സമരങ്ങൾക്ക് സംഘടന രൂപം കൊടുക്കുവാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം. നസീർ, സംസ്ഥാന ട്രഷറർ കെ. എം. നാസറുദ്ദീൻ, നേതാക്കളായ കെ.പി. ശ്രീധരൻ, പ്രസാദ് ജോൺ മാമ്പ്ര, ഗുരുവായൂർ ടി.എൻ. മുരളി, ഷഹാബുദീൻ ഹാജി, നടക്കാവ് സുധാകരൻ, അസീം മീഡിയ, ദുർഗ ഗോപാലകൃഷ്ണൻ, നദീർ കൊച്ചി, എബ്രഹാം പരുവാനിക്കൽ, ചുള്ളിക്കൽ ഭാസ്കരൻ, മൊയ്തു അങ്ങാടിപ്പുറം, ഫെഡറിക്ക് ഡിക്രൂസ്, കബീർ സലാല തുടങ്ങിയവർ സംസാരിച്ചു.


Previous Post Next Post