തവണ വ്യവസ്ഥയിൽ ഫോൺ ആവശ്യപ്പെട്ടെത്തി മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ




പത്തനംതിട്ട : തവണ വ്യവസ്ഥയിൽ ഫോൺ ആവശ്യപ്പെട്ട്, വാങ്ങാനെന്ന വ്യാജേന മൊബൈൽ കടയിൽ നിന്നും ഫോൺ മോഷ്ടിച്ച പ്രതിയെ റാന്നി പോലീസ് പിടികൂടി. വടശ്ശേരിക്കര  ചെറുകുളഞ്ഞി വാലുങ്കൽ വീട്ടിൽ ആർ നിമിൽ( 37 )ആണ് റാന്നി പോലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ കുടുങ്ങിയത്.

 റാന്നി ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന സിറ്റി സൂം  എന്ന മൊബൈൽ കടയിൽ നിന്നാണ് 6800 രൂപവിലവരുന്ന ഫോൺ മോഷ്ടാവ് എടുത്തുകടന്നത്. ഈ മൊബൈൽ കടയുടെ അടുത്ത് ഒരു സ്ഥാപനത്തിൽ കുറച്ചുനാളായി സെയിൽസ്മാനായി ജോലി ചെയ്തയാളാണ് പ്രതി. ഇപ്പോൾ താമസിക്കുന്നത് ഭാര്യയുടെ ഇടപ്പാവൂരിലെ വീട്ടിലാണ്. നേരത്തെ സെക്യൂരിറ്റി ജോലി നോക്കിയിരുന്നു. 

       കഴിഞ്ഞദിവസം ഇയാൾ കടയിലെത്തി 20000 രൂപക്കുള്ള മൊബൈൽ തവണ വ്യവസ്ഥയിൽ ആവശ്യപ്പെട്ടു. ആധാർ കാർഡും മറ്റുമായി പിന്നീട് വരാൻ കടയിലെ ജീവനക്കാരൻ  കൊല്ലം പട്ടത്താനം സ്വദേശി ബിബിൻ ബാബു അറിയിച്ചു. തുടർന്ന് ബുധനാഴ്ച്ച  വൈകുന്നേരം മഴയുള്ള സമയത്ത് ഇയാൾ വീണ്ടും കടയിലെത്തി. 
       കയ്യിലിരുന്ന ഒരു കീപാഡ് ഫോൺ ചാർജ് ഇല്ല എന്ന് പറഞ്ഞ് അവിടെ കുത്തിയിട്ടു. ആധാർ കാർഡും മറ്റുരേഖകളും നോക്കി വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം, ജീവനക്കാരൻ ശുചിമുറിയിലേക്ക് പോയ തക്കം നോക്കി മോഷ്ടാവ് മൊബൈൽ ഫോൺ കവരുകയായിരുന്നു. ബിബിൻ തിരിച്ചെത്തിയപ്പോഴും മോഷ്ടാവ് അവിടെ നിൽപ്പുണ്ടായിരുന്നു. ചാർജ്ജിലിട്ട ഫോൺ എടുത്തശേഷം നാളെ വരാം എന്ന് പറഞ്ഞ് ഇയാൾ സ്ഥലംവിട്ടു. രാത്രി  ഒമ്പത് മണിയോടെ കടയടക്കാൻ ഒരുങ്ങിയ ജീവനക്കാരൻ ഡിസ്പ്ലേ നോക്കുമ്പോഴാണ് ഒരു ഫോൺ ഇല്ല എന്ന വിവരം അറിയുന്നത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോൾ  നിമിൽ മൊബൈൽ ഫോൺ മോഷ്ടിക്കുന്നത് കണ്ടു. ബിബിൻ അടുത്തുള്ളവരോട് വിവരം പറഞ്ഞു, സി സി ടി വി ദൃശ്യങ്ങളിൽ നിന്നും അവർക്ക് മോഷ്ടാവ് ചെറൂകുളഞ്ഞി സ്വദേശിയായ  നിമിൽ ആണെന്ന്   മനസ്സിലായി. അവർ നൽകിയ സൂചനയിൽ നിന്നാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു പിടികൂടിയത്. പത്തനംതിട്ട ഫിറോസ് എന്നയാളുടേതാണ് മൊബൈൽ ഷോപ്പ്.

      പിറ്റേന്ന് രാവിലെ ബിബിൻ സ്റ്റേഷനിലെത്തി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ റാന്നി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം, മോഷ്ടാവിന് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജമാക്കിയതിനെ തുടർന്ന് നിമിലിനെ ഭാര്യ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി.  തുടർന്ന് കുറ്റസമ്മതമൊഴി എടുത്തശേഷം, ഇയാൾ മോഷ്ടിച്ച മൊബൈൽ വിറ്റ ഇട്ടിയപ്പാറ ഐത്തല റോഡിലെ മൊബൈൽ കടയിലെത്തി പ്രതിയുമായി പോലീസ് തെളിവെടുത്തു. ഇവിടെ 2500 രൂപയ്ക്കാണ് ഇയാൾ മൊബൈൽ ഫോൺ വിറ്റത്, 1000 രൂപ അഡ്വാൻസായി നൽകിയതായും, ബില്ലുമായി വരുമ്പോൾ ബാക്കി തുക നൽകാമെന്ന് പറഞ്ഞതായും  കടയുടമ പോലീസിന്  മൊഴിനൽകി. കടയിലെ കൗണ്ടറിൽ നിന്നും ഫോൺ പോലീസ് കണ്ടെടുത്തു. തുടർന്ന് ഫോൺ ഉടമയെ കാണിച്ചു തിരിച്ചറിഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമാനമായ കുറ്റകൃത്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും മറ്റും വ്യക്തമാകുന്നതിന് വേണ്ടി പ്രതിയെ കസ്റ്റേഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.
        റാന്നി ഡി വൈ എസ് പി ആർ ജയരാജിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്‌പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലാണ് മോഷ്ടാവിനെ കുടുക്കിയത്. അന്വേഷണസംഘത്തിൽ എസ് ഐ സുരേഷ് ചന്ദ്രപണിക്കർ, എസ് സിവിപി ഓമാരായ  അജാസ് ചാരുവേലിൽ,  സതീഷ് സി പി ഓ  ഗോകുൽ എന്നിവരാണ് ഉള്ളത്.
  

Previous Post Next Post