സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറയുന്നു; ഈ വർഷം ഇല്ലാതാകുക നാലായിരത്തോളം അധ്യാപക തസ്തികകൾ



തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറയുന്നതോടെ ഇല്ലാതാകുന്നത് ആയിരക്കണക്കിന് തൊഴിലവസരങ്ങളും. ഈ അധ്യായന വർഷത്തിൽ മുൻവർഷത്തെക്കാൾ ഒന്നേകാൽ ലക്ഷത്തിലേറെ കുട്ടികളുടെ കുറവാണ് പൊതുവി​ദ്യാലയങ്ങളിൽ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. അധ്യയനവർഷാരംഭത്തിലെ ആറാം പ്രവൃത്തിദിനത്തിൽ കുട്ടികളുടെ കണക്കെടുത്തപ്പോഴാണ് ഈ അന്തരം വ്യക്തമായത്. ലക്ഷ​ക്കണക്കിന് വിദ്യാർത്ഥികളുടെ കുറവ് പൊതുവിദ്യാലയങ്ങളിലുണ്ടാകുമ്പോൾ സർക്കാർ – എയ്ഡഡ് സ്കൂളുകളിൽ ആയിരക്കണക്കിന് അധ്യാപക തസ്തികകളാണ് ഇല്ലാതാകുക. ഈ വർഷത്തെ കുട്ടികളുടെ എണ്ണം അനുസരിച്ച് നാലായിരത്തോളം അധ്യാപക തസ്തികകൾ ഇല്ലാതാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ഒന്നാംക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻവർഷത്തെക്കാൾ 7163 പേരുടെ കുറവാണുണ്ടായത്. 2023-24-ൽ 2,58,149 കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസിൽ ചേർന്നിരുന്നു. ഈ വർഷം ഇത് 2,50,986 പേരായി കുറഞ്ഞു. രണ്ടുമുതലുള്ള ക്ലാസുകളിൽ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണവും കുറഞ്ഞതോടെ, പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം മുൻവർഷത്തെക്കാൾ കുറവാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞവർഷം സർക്കാർ സ്കൂളിൽ ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിൽ 12.23 ലക്ഷം കുട്ടികളുണ്ടായിരുന്നു. ഈ വർഷമുള്ളത് 11.60 ലക്ഷമാണ്. 

കഴിഞ്ഞവർഷം എയ്ഡഡ് സ്കൂളിൽ 21.81 ലക്ഷം കുട്ടികളുണ്ടായിരുന്നെങ്കിൽ ഈ വർഷം 21.27 ലക്ഷമായി കുറഞ്ഞു. വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ കണക്കനുസരിച്ച് ഈ വർഷം ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിൽ 3400 ഡിവിഷനുകൾ ഇല്ലാതാവും. സർക്കാർ പ്രൈമറി സ്കൂളുകളിൽമാത്രം 715 തസ്തികകൾ നഷ്ടപ്പെടും.

ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപകരെ പ്രത്യേകം നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതനുസരിച്ചുള്ള ഡിവിഷൻ നിർണയം പുരോഗമിക്കുകയാണ്. അതിനാൽ അന്തിമ റിപ്പോർട്ടിന്റെ ഭാഗമായി കുട്ടികളുടെ എണ്ണത്തിലും അധ്യാപക തസ്തികകളിലും ഏറ്റക്കുറച്ചിലുകൾ വന്നേക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു. എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരെ മറ്റു സ്‌കൂളുകളിലേക്ക് പുനർവിന്യസിക്കാമെങ്കിലും സർക്കാർ സ്കൂളുകളിൽ തസ്തിക നഷ്ടപ്പെടുന്നവരെ സംരക്ഷിച്ചുനിർത്തേണ്ടിവരുമെന്നതാണ് സ്ഥിതി.

എയ്ഡഡിനെ അപേക്ഷിച്ച് സർക്കാർ സ്കൂളിൽ കുട്ടികളുടെ എണ്ണം കുറയുമ്പോൾ ആനുപാതികമായി അധ്യാപക തസ്തികകളിൽ വലിയ നഷ്ടമുണ്ടാവും. ഇതു സർക്കാരിനു ബാധ്യതയും കൂട്ടും. അതേസമയം, തസ്തിക നിർണയ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഇതേസമയം, ഹയർസെക്കൻഡറി സ്കൂളുകളിൽ സർക്കാർ തസ്തികനിർണയം നടത്തിയപ്പോൾ ഭീഷണി നേരിടുന്നത് 350 അധ്യാപകർ. 2023-24 അധ്യയനവർഷത്തെ തസ്തികനിർണയമാണ് പൂർത്തീകരിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കുട്ടികൾ കുറഞ്ഞെന്നാണ് കണക്കുകൾ. ഇവിടങ്ങളിൽ 25 കുട്ടികൾപോലുമില്ലാത്ത ഒട്ടേറെ ബാച്ചുകളുണ്ടെന്നും കണ്ടെത്തി. ഈ ജില്ലകളിലെ സ്കൂളുകളിൽ 350 അധ്യാപകർ തസ്തികപ്രശ്നം നേരിടുന്നുണ്ടെന്നാണ് വിലയിരുത്തൽ.

Previous Post Next Post