അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ ഏഴ് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്.
മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന കെഎൽ 12 സി 6676 ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ബസ് അരയിടത്തുപാലം അവസാനിക്കുന്ന ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് വിവരം. തൊട്ടടുത്തുള്ള ആശുപത്രിയിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി. ഗതാഗതം സുഗമമാക്കാൻ ബസ് ഇവിടെ നിന്ന് മാറ്റാനുള്ള ശ്രമം തുടങ്ങി. പരുക്കേറ്റവരടക്കം യാത്രക്കാരെയെല്ലാം ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്.