കൊച്ചിയില്‍ ലോജിസ്റ്റിക്‌സ്- ഇ-കോമേഴ്‌സ് ഹബ്; കേരളത്തില്‍ 30,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ്





കൊച്ചി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനം. വിഴിഞ്ഞം തുറമുഖം വികസിപ്പിക്കുകയും തിരുവനന്തപുരത്ത് വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ഗ്രൂപ്പ് ലോജിസ്റ്റിക്‌സ്, ഇ-കോമേഴ്സ് ഹബ് വികസിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്ത് സിമന്റ് ഉല്‍പ്പാദന ശേഷി വികസിപ്പിക്കുകയും ചെയ്യുമെന്നും അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ, അദാനി പോര്‍ട്സ് ആന്റ് സെസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കരണ്‍ അദാനിയാണ് പ്രഖ്യാപനം നടത്തിയത്.വിഴിഞ്ഞം തുറമുഖം വികസിപ്പിക്കുന്നതിനായി അദാനി ഗ്രൂപ്പ് ഇതിനകം 5,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.

'ഞങ്ങള്‍ കേരളത്തില്‍ 20,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ശേഷി പ്രതിവര്‍ഷം 45 ലക്ഷം യാത്രക്കാരില്‍ നിന്ന് 1.2 കോടിയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 5500 കോടിയുടെ നിക്ഷേപം കൂടി നടത്തും. ഇതിന് പുറമേ കൊച്ചിയില്‍ ഒരു ലോജിസ്റ്റിക്‌സ്, ഇ-കോമേഴ്സ് ഹബ് സ്ഥാപിക്കുകയും കൊച്ചിയില്‍ സിമന്റ് ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും'- കരണ്‍ അദാനി കൂട്ടിച്ചേര്‍ത്തു. മൊത്തത്തില്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗ്രൂപ്പ് 30,000 കോടി രൂപ കേരളത്തില്‍ നിക്ഷേപിക്കുമെന്നും കരണ്‍ അദാനി പറഞ്ഞു. 
Previous Post Next Post