കൊച്ചി: സ്വർണ സമ്പാദ്യ പദ്ധതി തട്ടിപ്പ് കേസിൽ പ്രതികളായ ആതിര ജ്വല്ലറി ഉടമകൾ പിടിയിൽ. ഹൈക്കോടതിക്ക് സമീപം പ്രവർത്തിക്കുന്ന ആതിര ഗോൾഡ് ജ്വലറിയുടെ ഉടമകളായ പള്ളിപ്പുറം സ്വദേശികളായ ആൻ്റണി, ജോൺസൺ, ജോബി, ജോസഫ് എന്നിവരാണ് പിടിയിലായത്. മൂന്ന് കേസുകളാണ് പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 50ലധികം പരാതികളാണ് ഇതിനോടകം ഇവർക്കെതിരെ പൊലീസിന് ലഭിച്ചിരിക്കുന്നത്. എറണാകുളം സെൻട്രൽ പോലീസിൻ്റെ സംഘമാണ് പ്രതികളെ പിടികൂടിയത്.
15 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. വ്യാജ സ്വർണം നൽകി കബളിപ്പിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. സാധാരണക്കാരായ ദിവസ വേതനക്കാരാണ് തട്ടിപ്പിനിരയായതിൽ ഭൂരിഭാഗവും. പണം തിരികെ കിട്ടുന്നതിനായി നിക്ഷേപകർ ആതിര ഗ്രൂപ്പ് ഉടമ ആൻ്റണിയുടെ പള്ളിപ്പുറത്തെ വീടിന് മുന്നിൽ കൂട്ടമായി പ്രതിഷേധിച്ചിരുന്നു.