ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു...


ന്യുമോണിയ ബാധ ഗുരുതരമായതിനെ തുടർന്ന് റോമിലെ ജെമെല്ലൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില അപകടനിലയില്‍ തന്നെ തുടരുന്നതായി റിപ്പോർട്ട്. ന്യുമോണിയ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് ‘സെപ്‌സിസ്’ എന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഫെബ്രുവരി 14 നാണ് ബ്രോങ്കൈറ്റിസിനെ തുടര്‍ന്ന് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയെ ദീര്‍ഘകാലമായി ശ്വാസകോശ സംബന്ധമായ രോഗം അലട്ടുകയാണെന്നും മാര്‍പാപ്പയുടെ രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറഞ്ഞതിനാല്‍ അദ്ദേഹത്തിന് രക്തംമാറ്റിവെച്ചിരുന്നുവെന്നും വത്തിക്കാന്‍ അറിയിച്ചു. 

മാര്‍പാപ്പയുടെ ആരോഗ്യനിലയെ സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്ന് ജെമെല്ലൈ ആശുപത്രിയ്ക്ക് പുറത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുന്നുണ്ട്. 2025 വിശുദ്ധവര്‍ഷമായി ആചരിക്കുന്നതിനാല്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ അടുത്തിടെ നടക്കുന്ന കുര്‍ബാനയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പകരം ആര്‍ച്ച് ബിഷപ് റീനോ ഫിസിക്കെല്ല നേതൃത്വം നല്‍കും. രോഗാവസ്ഥയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞേക്കുമെന്നുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.


Previous Post Next Post