പത്തനംതിട്ട: അടൂരിലെ അഗ്നിവീർ റിക്രൂട്ട്മെന്‍റ് പരിശീലന കേന്ദ്രത്തിലെ അഗ്നിവീർ കോഴ്സ് വിദ്യാർഥിനി ഗായത്രി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണവുമായി അമ്മ. ആത്മഹത്യക്ക് കാരണം സ്ഥാപനത്തിലെ അധ്യാപകനായ വിമുക്ത ഭടനാണെന്നാണ് അമ്മ രാജി ആരോപിക്കുന്നത്. അധ്യാപകൻ കുട്ടികളെ ഡേറ്റിങ്ങിന് ക്ഷണിച്ചത് അടക്കം മോശം പെരുമാറ്റം അധ്യാപകനിൽ നിന്ന് ഉണ്ടായെന്നും പരാതിയിൽ പറയുന്നു.
'കൊച്ചുങ്ങളെയെല്ലാം ഡേറ്റിന് വിളിക്കുക എന്നതാണ് അയാളുടെ രീതി' എന്ന് ഗായത്രിയുടെ അമ്മ പറഞ്ഞു. ഒന്നര വർഷമായി അടൂരിലെ അഗ്നിവീർ റിക്രൂട്ട്മെന്‍റ് പരിശീലന കേന്ദ്രത്തിൽ പഠിക്കുകയായിരുന്നു ഗായത്രി.
ആത്മഹത്യ എന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ഫോൺ അടക്കം വിശദമായി പരിശോധിച്ചെങ്കിലേ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമാകൂ എന്ന് കൂടൽ പൊലീസ് പറഞ്ഞു.
അടൂരിലെ ദ്രോണ ഡിഫൻസ് അക്കാദമി ഉടമ ഫോൺ ഓഫ് ചെയ്ത് മാറി നിൽക്കുകയാണ്. സ്ഥാപനത്തിലേക്ക് യുവജന സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. സ്ഥാപനത്തിന് മുന്നിലെ ബോർഡുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തകർത്തു. ആരോപണ വിധേയരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.