ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറി: രണ്ട് മലയാളികള്‍ അറസ്റ്റില്‍




കൊച്ചി: ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴി കോടികള്‍ തട്ടിയ കേസില്‍ രണ്ട് മലയാളികളെ ഇഡി അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി സയീദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ടി ജി വര്‍ഗീസ് എന്നിവരാണ് പിടിയിലായത്. തട്ടിപ്പിന് ഇടനിലക്കാരായി നിന്നവരാണ് പിടിയിലായത്. 500 ബാങ്ക് അക്കൗണ്ടുകളാണ് ഇവര്‍ തട്ടിപ്പു സംഘത്തിന് നല്‍കിയത്.

ചൈനീസ് ആപ്പുകളിലൂടെ ഈ അക്കൗണ്ടുകളിലൂടെ 1650 കോടി രൂപയാണ് തട്ടിയെടുത്തത്. ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് നാലു തമിഴ്‌നാട്ടുകാര്‍ നേരത്തെ പിടിയിലായിരുന്നു. കാഞ്ചീപുരം സ്വദേശികളായ ഡാനിയേല്‍ സെല്‍വകുമാര്‍, കതിരവന്‍ രവി, ആന്റോ പോള്‍ പ്രകാശ്, അലന്‍ സാമുവേല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഐടി ജീവനക്കാരാണ്.

ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത രേഖകള്‍ ദുരുപയോഗം ചെയ്തു, ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഫോണിന്റെ നിയന്ത്രണം പ്രതികള്‍ കൈക്കലാക്കുന്നു, മോര്‍ഫിങ്ങിലൂടെ നഗ്‌നചിത്രങ്ങള്‍ കാട്ടി ഇടപാടുകാരില്‍ നിന്നും വലിയ തുക തട്ടി തുടങ്ങിയ കാര്യങ്ങളും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
Previous Post Next Post