അധികം വൈകില്ല... അൻവറിന്റെ യുഡിഎഫ് പ്രവേശം ഉടൻ…




മലപ്പുറം : പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര സമരപ്രചാരണ യാത്രയിൽ പങ്കാളിത്തം ലഭിച്ച പി.വി.അൻവറിന്റെ യുഡിഎഫ് പ്രവേശം വൈകില്ല. മുന്നണി പ്രവേശത്തിനായി അൻവർ നൽകിയ കത്ത് അടുത്ത യുഡിഎഫ് യോഗം ചർച്ച ചെയ്യും. പ്രതിപക്ഷ നേതാവിന്റെ യാത്ര അവസാനിച്ചശേഷം നിയമസഭാ സമ്മേളനം നടക്കുന്നതിനോടുബന്ധിച്ചാകും യുഡിഎഫ് നേതൃയോഗം. തൽക്കാലം അൻവറിനെ സഹകരിപ്പിച്ചു നിർത്തുകയും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുശേഷം മുന്നണി പ്രവേശം നൽകുകയും ചെയ്യാമെന്ന ആലോചനയും നടക്കുന്നുണ്ട്. വി.ഡി.സതീശനെ യാത്രയിൽ കണ്ടു മഞ്ഞുരുക്കിയ അൻവർ ഇന്നലെ കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയുമായി മലപ്പുറത്തു കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്നണി പ്രവേശം വേഗത്തിലാക്കുകയാണു നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലൂടെ അൻവർ ലക്ഷ്യംവയ്ക്കുന്നത്. 

അൻവർ രാജിവച്ചശേഷം കഴിഞ്ഞ 14നു നിലമ്പൂർ സീറ്റ് ഒഴിവുവന്നതായി നിയമസഭാ സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. സ്വാഭാവികമായി ജൂലൈ 14നു മുൻപ് ഉപതിരഞ്ഞെടുപ്പുണ്ടാകും. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് എംഎൽഎ സ്ഥാനം രാജിവച്ചപ്പോൾ അൻവർ പ്രഖ്യാപിച്ചിരുന്നു. പകരം വി.എസ്.ജോയിയെ നിർദേശിച്ചതിൽ കോൺഗ്രസിൽ വ്യാപകമായി എതിർപ്പുണ്ടായെങ്കിലും, സ്ഥാനാർഥി ആരായാലും പ്രശ്നമല്ലെന്നു പിന്നീട് നിലപാടു തിരുത്തി. ഒരു മുന്നണിയിലും ഉൾപ്പെടാതെ നിന്നാൽ തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം അൻവറിനോടുതന്നെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകണമെന്നു നിർദേശിക്കാനുള്ള സാധ്യത സമ്മർദതന്ത്രമായി മുന്നോട്ടുവയ്ക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ കേരള ഘടകത്തെ മുന്നണിയിലെടുക്കുന്നതിൽ എഐസിസി നേതൃത്വത്തിന്റെകൂടി നിലപാട് കോൺഗ്രസിനു തേടേണ്ടിവരും.നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചാലും ഇല്ലെങ്കിലും മുന്നണിയിലെടുത്താൽ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അൻവറിനു സീറ്റ് നൽകേണ്ടിവരാം. ഈ സീറ്റ് ഏതെന്ന കാര്യത്തിൽ കൂടി യുഡിഎഫിൽ ഏകദേശ ധാരണയുണ്ടാകണം. കോൺഗ്രസോ, ലീഗോ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. 
Previous Post Next Post