പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമ്മാണ ശാല സ്ഥാപിക്കാനുള്ള തീരുമാനത്തിന് ഇന്ന് ചേർന്ന എൽഡിഎഫ് യോഗം അംഗീകാരം നൽകി. സിപിഐയും ആർജെഡിയും എതിർപ്പറിയിച്ചു. എന്നാൽ മുന്നോട്ട് തന്നെയെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. പദ്ധതിയിൽ ആശങ്ക വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും യോഗത്തിൽ വ്യക്തമാക്കി.
ശക്തമായ എതിർപ്പാണ് യോഗത്തിൽ സിപിഐയും ആർജെഡിയും ഉയർത്തിയത്. എന്നാൽ സർക്കാർ തീരുമാനിച്ച് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുടിവെള്ളം അടക്കം ഉന്നയിക്കുന്ന പ്രശ്നങ്ങളിലൊന്നും ആശങ്ക വേണ്ട. മറ്റ് എന്തെങ്കിലും ആശങ്കകൾ ഉണ്ടെങ്കിൽ പരിഹരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എലപ്പുള്ളി എന്ന സ്ഥലമാണ് പ്രശ്നമെന്ന് യോഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാടെടുത്തു. എലപ്പുള്ളിയിൽ നിന്ന് മാറി മറ്റൊരു സ്ഥലം പരിഗണിച്ചൂടേയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ കുടിവെള്ളത്തിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് യോഗത്തിൽ എംവി ഗോവിന്ദനും നിലപാടെടുത്തു.