ചിറ്റാർ പഞ്ചായത്തിൽ കടക്കെത്ത് വീട്ടിൽ എബ്രഹാം ദാനിയേലും കുടുംബവും 2013 വരെ ചിറ്റാർ സെൻ്റ് പോൾസ് മാർത്തോമ്മ പളളിയിൽ അംഗമായിരുന്നു. വിശ്വാസപരമായ വിയോജിപ്പുകളുടെ പേരിൽ താൻ സഭയിൽ നിന്ന് രാജിവെച്ച് പുതിയൊരു സഭയിൽ അംഗത്വമെടുത്തു. അതിന് ശേഷമാണ് മക്കൾക്ക് വിദേശ പഠനത്തിനുള്ള ആവശ്യത്തിലേക്കായി മാമ്മോദീസാ സർട്ടിഫിക്കറ്റ് വേണ്ടിവന്നത്. മാമ്മോദീസ നടത്തിയത് മാർത്തോമ്മാ സഭയിൽ ആയിരുന്നതിനാൽ ആണ് രേഖക്കായി അവിടെ സമീപിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ എട്ടിന് അപേക്ഷിച്ചിട്ടും അകാരണമായി നീട്ടിക്കൊണ്ടു പോകുകയായിരുന്നു.
മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് ഇടവക വികാരി സർട്ടിഫിക്കറ്റ് തരാത്ത കാര്യം ചൂണ്ടിക്കാട്ടി ഭദ്രാസന ബിഷപ്പിനും സഭാ മേലധ്യക്ഷനും കത്ത് നൽകി. സർട്ടിഫിക്കറ്റിനുള്ള ഫീസ് അടച്ചുകൊള്ളാം എന്ന് അറിയിച്ച് സഭാ മേലധ്യക്ഷനായ തീയഡോഷ്യസ് മാർത്തോമ്മ മെത്രാപോലീത്തയുമായി നിരന്തരം ബന്ധപ്പെട്ടിട്ടും യാതൊരു നടപടികളും സ്വീകരിച്ചില്ല. സർട്ടിഫിക്കറ്റ് കൃത്യസമയത്ത് ലഭിക്കാത്തതു കൊണ്ട് മകൻ്റെ വിദേശപഠനം മുടങ്ങി. തികച്ചും നിരുത്തരവാദപരമായ പെരുമാറ്റമാണ് സഭാധ്യക്ഷരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് എബ്രഹാം ദാനിയേൽ മാധ്യമങ്ങളോട് പറഞ്ഞു
പള്ളിയിൽ നിന്ന് നൽകേണ്ട രേഖ തടഞ്ഞുവച്ചതിൻ്റെ പ്രാഥമിക ഉത്തരവാദിത്തം വികാരിക്ക് ആയതിനാലാണ് അയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് ഇറങ്ങുന്നതെന്ന് എബ്രഹാം ദാനിയേൽ പറയുന്നു. കുടുംബസമേതമാണ് സത്യഗ്രഹം ഇരിക്കുക. ഈ സാഹചര്യത്തിൽ തനിക്കും കുടുംബത്തിനും സംരക്ഷണം വേണ്ടിവരും. അതിനാലാണ് തിരുവല്ല പോലീസിനെ സമീപിച്ചത്. സാഹചര്യങ്ങൾ വിശദീകരിച്ച് തിരുവല്ല പോലിസ് സ്റ്റേഷൻ എസ്എച്ച്ഒ മുൻപാകെ പരാതി നൽകിയതായി എബ്രഹാം ദാനിയേൽ സ്ഥിരീകരിച്ചു.