പുനെ: ലഹരി വസ്തുക്കളും പുകയില ഉത്പന്നങ്ങളും കണ്ടെത്തിയതിനു പിന്നാലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നും മദ്യകുപ്പികളും സിഗരറ്റ് പായ്ക്കറ്റുകളും കണ്ടെത്തി. പുനെ സർവകലാശാലയിലെ സാവിത്രിഭായ് ഫൂലെയിൽ പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് വന്‍ വിവാദമായ സംഭവം. നേരത്തെ സിഗരറ്റും കഞ്ചാവും അടക്കമുള്ള ലഹരി വസ്തുക്കൾ ക്യാംപസിൽ നിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതൊടെ വന്‍ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്.
മദ്യക്കുപ്പികളിൽ ചിലത് കാലിയായും ചിലത് തീരാറായുമാണ് കണ്ടെത്തിയത്. ഒരു ഡ്രോയറിനുള്ളിൽ നിന്ന് ധാരാളം സിഗരറ്റ് പായ്ക്കറ്റുകളും കണ്ടെത്തി. ഹോസ്റ്റലിൽ താമസിക്കുന്ന എബിവിപി പ്രവർത്തകയായ ശിവ ബറോലെ എന്ന വിദ്യാർഥി ഈ വിഷയം ഹോസ്റ്റൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു എങ്കിലും ഇവർ നടപടി സ്വീകരിച്ചിരുന്നില്ലെന്നാണ് ആരോപണം.
തുടർച്ചയായുള്ള പരാതികളിൽ പ്രതികരണമില്ലാത്തതിനെ തുടർന്ന് ഇവർ രജിസ്ട്രാർക്കും വൈസ് ചാൻസലർക്കും കത്തെഴുതിയതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. ഹോസ്റ്റൽ പ്രവേശന കവാടം ബയോമെട്രിക് ആക്‌സസ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടും മദ്യവും മയക്കുമരുന്നും ഹോസ്റ്റലിന്‍റെ അകത്തേക്ക് എത്തുന്നുവെന്നാണ് ശിവ ബറോലെ എന്ന വിദ്യാർഥി പരാതിപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ വാർഡൻ അടക്കമുള്ള ജീവനക്കാർക്ക് പങ്കുണ്ടെന്നാണ് പരാതിക്കാരിയുടെ കത്തിൽ ആരോപിച്ചിരിക്കുന്നത്.
ഇതുകൂടാതെ ഹോസ്റ്റലിലേക്ക് സർവകലാശാല പ്രൊഫസർമാർ അനുമതി കൂടാതെ എത്തുന്നുവെന്നും ഇത് വനിതാ വിദ്യാർഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും എബിവിപി ആരോപണം ഉയർത്തിയിട്ടുണ്ട്. അടുത്ത മുറിയിലുള്ളവർ സിഗരറ്റ് വലിക്കുന്നത് മൂലം രൂക്ഷമായ തലവേദനയാണ് നേരിടുന്നതെന്നും വിദ്യാർഥിനി പരാതിയിൽ ആരോപിക്കുന്നുണ്ട്. വിദ്യാർഥിനിയുടെ വെളിപ്പെടുത്തലുകളെത്തുടർന്ന്, വിഷയം അന്വേഷിക്കാൻ ഒരു അന്വേഷണ സമിതി രൂപീകരിക്കണമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എബിവിപി പ്രവർത്തകർ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു.