സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് 40 വയസുകാരൻ കൊലപ്പെടുത്തിയത്. തൊട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ കഴുത്ത് ഞെരിച്ചാണ് ഇയാൾ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം. മൂന്നാമതൊരു കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നില്ല അതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സഞ്ജയ് കൊകാറെ പൊലീസിനോട് പറഞ്ഞു. ഭാര്യ നൽകിയ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
വീട്ടുവേല ചെയ്യുകയാണ് കുട്ടിയുടെ അമ്മയായ ശൈലജ. നാലുമാസം മുമ്പാണ് ദമ്പതികൾക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നത്. വളരെ ദരിദ്രമായ സാഹചര്യമാണ് ഇവരുടെത്. നിലവിൽ രണ്ടു കുട്ടികളുള്ളതിനാൽ മൂന്നാമതൊരു കുട്ടി കൂടി വന്നപ്പോൾ സഞ്ജയ് ഒട്ടും സന്തോഷവാനായിരുന്നില്ലെന്ന് ശൈലജ പറയുന്നു.
മൂന്നാമത്തെ കുട്ടി ജനിച്ചതോടെ സഞ്ജയ് ശൈലജയുമായി സ്ഥിരം വഴക്കായിരുന്നു. ശൈലജ ജോലിക്കു പോയപ്പോഴാണ് സഞ്ജയ് തൊട്ടിലിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ കൊലപ്പെടുത്തിയത്. ശൈലജ ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോൾ, കുഞ്ഞിന് പെട്ടെന്ന് വയ്യാണ്ടായി എന്നും വിളിച്ചിട്ട് പ്രതികരിക്കുന്നില്ലെന്നുമാണ് സഞ്ജയ് പറഞ്ഞത്. ഉടൻ തന്നെ ഇരുവരും കുഞ്ഞിനെയുമായി സമീപത്തെ ആശുപത്രിയിലെത്തി. എന്നാൽ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു
കുഞ്ഞ് ജനിച്ച ശേഷമുള്ള ഭർത്താവിന്റെ സ്വഭാവത്തെപ്പറ്റി ശൈലജ തന്നെയാണ് പോലീസിനോട് പറഞ്ഞത്. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ സഞ്ജയ് കുറ്റം സമ്മതിച്ചു. എല്ലാവരെയും കബളിപ്പിച്ച് രക്ഷപെടാമെന്നാണ് സഞ്ജയ് കരുതിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വിട്ടു. ഭാരതീയ ന്യായ സംഹിതയിലെ 103(1)പ്രകാരം കൊലപാതക കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.