തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ അനുഭവിക്കുന്ന ശമ്പള പ്രതിസന്ധിക്ക് അവസാനം. ഇനി എല്ലാ മാസവും ഒന്നാം തീയതി ശമ്പളം ലഭ്യമാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഫെബ്രുവരിയിലെ ശമ്പളം ചൊവ്വാഴ്ച വൈകിട്ട് മുതൽ തന്നെ ലഭിച്ച് തുടങ്ങും.
സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്പളം നൽകുക. 10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകി. മാസം തോറും 50 കോടി സർക്കാർ തുടർന്നും നൽകും. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
എസ്ബിഐയിൽ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. സർക്കാർ രണ്ടു ഗഡുക്കളായി 50 കോടി നൽകുമ്പോൾ തിരിച്ചടയ്ക്കും. 20 ദിവസം കൊണ്ട് ഓവർഡ്രാഫ്റ്റ് നികത്തും.
ജീവനക്കാർക്കുളള പെൻഷനും കൃത്യമായി നൽകും. വരുമാനത്തിന്‍റെ 5% പെൻഷനായി മാറ്റി വയ്ക്കുന്നുണ്ട്. രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാനാവും. പിഎഫ് ആനുകൂല്യങ്ങളും ഉടൻ കൃത്യമായി കൊടുക്കാനാകും.
ജീവനക്കാർക്ക് ഒരുമിച്ച് ശമ്പളം നൽകണം എന്നുള്ളതായിരുന്നു മുഖ്യമന്ത്രി ആദ്യം ഏൽപ്പിച്ച ചുമതല. ധനമന്ത്രി വളരെയധികം സഹായിച്ചു.
കെഎസ്ആർടിസിക്ക് ഉണ്ടായിരുന്ന 148 അക്കൗണ്ടുകൾ ക്ലോസ് ചെയ്തു. ഇനി ഓവർഡ്രാഫ്റ്റ് അക്കൗണ്ട് മാത്രമാണെന്നും മന്ത്രി അറിയിച്ചു.