പൂനെ: ലഹരി വസ്തുക്കളും പുകയില ഉത്പന്നങ്ങളും കണ്ടെത്തിയതിന് പിന്നാലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ മദ്യകുപ്പികളും കണ്ടെത്തി. മഹാരാഷ്ട്രയിലെ സർവ്വകലാശാലയിൽ വൻ വിവാദം. പൂനെയിലെ സാവിത്രി ഭായി ഫൂലെ പൂനെ സർവ്വകലാശാലയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നാണ് ഒടുവിലായി മദ്യകുപ്പികൾ കണ്ടെത്തിയത്. നേരത്തെ സിഗരറ്റും കഞ്ചാവും അടക്കമുള്ള ലഹരി വസ്തുക്കൾ ക്യാംപസിൽ നിന്ന് കണ്ടെത്തിയിരുന്നു. വാർഡൻ അടക്കമുള്ള അധികാരികൾക്ക് നേരെ രൂക്ഷമായ ആരോപണം ഉയർത്തുന്നതാണ് നിലവിലെ സംഭവം.
ഹോസ്റ്റലിൽ താമസിക്കുന്ന എബിവിപി പ്രവർത്തകയാണ് നിലവിൽ ഹോസ്റ്റലിനേക്കുറിച്ചുള്ള പരാതി സർവ്വകലാശാല അധികൃതർക്ക് നൽകിയിട്ടുള്ളത്. ഹോസ്റ്റൽ ഗേറ്റിൽ ബയോമെറ്റിക് സുരക്ഷാ സംവിധാനം അടക്കം നടപ്പാക്കിയിട്ടും മദ്യവും മയക്കുമരുന്നും ഹോസ്റ്റലിലേക്ക് എത്തുന്നുവെന്നാണ് ശിവ ബറോലെ എന്ന വിദ്യാർത്ഥി പരാതിപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാർക്കും പങ്കുണ്ടെന്നാണ് സർവ്വകലാശാല വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും നൽകിയിട്ടുള്ള പരാതിയിൽ ആരോപിക്കുന്നത്.
ഹോസ്റ്റലിലേക്ക് സർവ്വകലാശാല പ്രൊഫസർമാർ അനുമതി കൂടാതെ എത്തുന്നുവെന്നും എബിവിപി ആരോപണം ഉയർത്തിയിട്ടുണ്ട്. ഇത് വനിതാ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് വിദ്യാർത്ഥി സംഘടന ആരോപിക്കുന്നത്. അടുത്ത മുറിയിലുള്ളവർ സിഗരറ്റ് വലിക്കുന്നത് മൂലം രൂക്ഷമായ തലവേദനയാണ് നേരിടുന്നതെന്നും വിദ്യാർത്ഥിനി പരാതിയിൽ ആരോപിക്കുന്നുണ്ട്. ഹോസ്റ്റൽ അധികാരികൾക്ക് നേരത്തെ നൽകിയ പരാതികൾ അവഗണിക്കപ്പെട്ടതായാണ് വിദ്യാർത്ഥിനി ആരോപിക്കുന്നത്. ഹോസ്റ്റലിൽ നിന്ന് കണ്ടെത്തിയ മദ്യത്തിന്റേയും ബിയർ കുപ്പികളുടേയും ചിത്രവും വിദ്യാർത്ഥിനി പുറത്ത് വിട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്