തൊടുപുഴ: ലൗ ജിഹാദ് പരാമർശത്തിൽ ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.സി. ജോർജിനെതിരേ പരാതി നൽകി യൂത്ത് കോൺഗ്രസ്. ഇടുക്കി തൊടുപുഴ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. തൊടുപുഴ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ബിലാല് സമദാണ് പരാതിക്കാരൻ. കേരളത്തിൽ ലൗ ജിഹാദുമായി ബന്ധപ്പെട്ട് ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പി.സി. ജോർജിനെ കള്ളപ്രചാരണത്തിനെതിരേ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം.
കേരളത്തിൽ കോട്ടയം മീനച്ചിൽ താലൂക്കിൽ 400 പെൺകുട്ടികൾ ലൗ ജിഹാദിന് ഇരകളായെന്നും അതിൽ 41 പെൺകുട്ടികളെ മാത്രമാണ് തിരികെ ലഭിച്ചതെന്നുമായിരുന്നു പി.സി. ജോർജിന്‍റെ പരാമർശം. പാലായിൽ നടന്ന ലഹരി വിരുദ്ധ സമ്മേളനത്തിൽ വച്ചായിരുന്നു വിവാദ പ്രസംഗം.
ക്രിസ്ത്യാനികൾ പെൺമക്കളെ 24 വയസിന് മുമ്പ് കല്യാണം കഴിപ്പിച്ചയയ്ക്കണം. മുസ്ലീം സ്ത്രീകൾ പിഴയ്ക്കുന്നില്ല, അതിന് കാരണം അവരെ പതിനെട്ട് തികയും മുമ്പ് കെട്ടിക്കുന്നത് കൊണ്ടാണ്. ക്രിസ്ത്യാനി പെൺകുട്ടികൾക്ക് ഇരുപത്തിയെട്ടോ ഇരുപത്തിയൊമ്പതോ വയസായാലും അവർക്ക് ജോലി ഉണ്ടായാലും അവരെ കെട്ടിക്കില്ല. അതിന്‍റെ കാരണം കുടുംബത്തിന് ശമ്പളം ഊറ്റിയെടുക്കാനാണെന്നാണ് പി.സി. ജോർജ് പറഞ്ഞു. ക്രിസ്ത്യാനികൾ നിർബന്ധമായും പെൺകുട്ടിയുണ്ടെങ്കിൽ ഇരുപത്തിനാല് വയസാകുമ്പോൾ കെട്ടിക്കണം. അത് കഴിഞ്ഞ് പഠിച്ചോട്ടെ എന്നും അദ്ദേഹം പറയുന്നു.