കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യാൻ ഇഡി നോട്ടീസ് നൽകിയത് നേരത്തെയുള്ള ഗൂഡലോചനകളുടെ തുടർച്ചയാണ്: എം .വി ഗോവിന്ദൻ

കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യാൻ ഇഡി നോട്ടീസ് നൽകിയത് നേരത്തെയുള്ള ഗൂഡലോചനകളുടെ തുടർച്ചയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. പാർട്ടിയേയും സംസ്ഥാന സർക്കാരിനെയും ദുർബലപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ വീണ്ടും കേരളത്തിൽ എത്തിയിരിക്കുകയാണ്. സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്ര സർക്കാരിൻ്റെയും കേന്ദ്ര ഏജൻസികളുടെയും ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


മൂലധന ശക്തികൾക്ക് പരവതാനി വിരിച്ചുകൊടുക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള സഹകരണ മേഖല കൈക്കലാക്കി ഒതുക്കാൻ ശ്രമിക്കുകയാണ്. തുഷാർ ഗാന്ധിക്കെതിരായ ആർഎസ്എസ് നിലപാട് പ്രതിഷേധാർഹമാണ്. സംസ്ഥാന സർക്കാർ ശക്തമായ നടപടി സ്വീകരിച്ചു. ഗാന്ധിയെ വധിച്ചവരുടെ മാനസികാവസ്ഥ കേരളത്തിൽ ചിലരിലെങ്കിലും ഉണ്ട്. 


പുതിയ സംസ്ഥാന കമ്മിറ്റിയുടെ ഇന്ന് ചേർന്ന ആദ്യ യോഗത്തിൽ പി.ബി അംഗം എം.എ ബേബി രാഷ്ട്രീയ അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. വർത്തമാന കാല സ്ഥിതിയെ നേരിടാൻ പാർട്ടിയെ കൂടുതൽ രാഷ്ട്രീയമാക്കണമെന്ന് യോഗം തീരുമാനിച്ചു. സംസ്ഥാന സമ്മേളനത്തിൽ നിന്ന് പിണങ്ങിപ്പോയ എ പത്മകുമാറിന്റെ വിമർശനം സംബന്ധിച്ച് ഇന്ന് ചേർന്ന സംസ്ഥാന സമിതി ചർച്ച ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ പരിശോധനയുണ്ടാകും. പാർട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങൾ പരസ്യമായി പറയുന്നത് തെറ്റാണ്. അവർക്കെതിരെ നടപടി ഉണ്ടാകും. കൃത്യമായ സംഘടന നടപടി ഉണ്ടാകുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
Previous Post Next Post