കാഴ്ചമങ്ങുന്ന രോഗം ജനിതകമായി മക്കൾക്കും ലഭിച്ചു; 2 മക്കളേയും വെട്ടി കൊലപ്പെടുത്തി 32കാരി ജീവനൊടുക്കി




ഹൈദരാബാദ്: ഗജുലരാമരത്ത് തന്‍റെ രണ്ട് ആൺമക്കളെയും കൊലപ്പെടുത്തിയ ശേഷം 32കാരി ജീവനൊടുക്കി. തേജസ്വിനി (32) ആശിഷ് റെഡ്ഡി (9) അർഷിത് റെഡ്ഡി (11) എന്നിവരാണ് മരിച്ചത്. തന്‍റെ നേത്ര രോഗം പാരമ്പര്യമായി മക്കൾക്കും വന്നതിൽ മനംനൊന്താണ് ഇവർ കൊലപാതകത്തിനു ശേഷം ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. ആണ്‍മക്കളെ തേങ്ങ വെട്ടാൻ ഉപയോഗിക്കുന്ന കോടാലി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയ ശേഷം യുവതി അപ്പാർട്ട്മെന്‍റിന്‍റെ അഞ്ചാം നിലയിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. ഇവർ എഴുതിവച്ച 6 പേജുള്ള ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി.

വളരെക്കാലമായി നേത്രരോഗവുമായി മല്ലിട്ടിരുന്നു തേജസ്വിനി. തന്‍റെ 2 കുട്ടികൾക്കും പാരമ്പര്യമായി ഈ രോഗം പകർന്നു ലഭിച്ചതിൽ വളരെയധികം വിഷമത്തിലായിരുന്നു. ഓരോ 4 മണിക്കൂറിലും തുള്ളിമരുന്ന് ഒഴിച്ചില്ലെങ്കിൽ കാഴ്ച മങ്ങുന്ന അവസ്ഥയായിരുന്നു ഇവർക്ക്. മക്കൾക്കും പാരമ്പര്യമായി ഇതേ രോഗം വന്നതിൽ തേജസ്വിനിക്ക് കുറ്റബോധമുണ്ടായിരുന്നു എന്നും ഇത് തന്നെ ശാരീരികമായും വൈകാരികമായും തളർത്തിയെന്നും ഇവർ കുറിച്ചിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി.

ഇതുമൂലം വീട്ടിൽ നിരന്തരം വഴക്കുകൾ നടക്കാറുണ്ടെന്നും തന്‍റെ ഭർത്താവ് പലപ്പോഴും ദേഷ്യത്തോടെ "പോയി മരിക്കൂ" എന്ന് പറയുമായിരുന്നു എന്നും തേജസ്വിനി ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഈ സമ്മർദ്ദം താങ്ങാവുന്നതിലും അപ്പുറമായിരുന്നു എന്നും ഈ കുറ്റബോധമാണ് ഇവരെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു. തേജസ്വിനിയും അർഷിതും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇളയമകന്‍ ആശിഷ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേയാണ് മരിച്ചത്.
Previous Post Next Post