പാട്‌ന: 3 ദിവസത്തിനിടെ ബിഹാറില്‍ മിന്നലേറ്റു മരിച്ചവരുടെ എണ്ണം 80 ആയി ഉയർന്നു. നാലന്താ ജില്ലയിലാണ് (23) ഏറ്റവും കൂടുതല്‍ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഭോജ്പൂര്‍, സിവാന്‍, ഗയ, പാട്‌ന, ശേഖ്പുര, ജെഹ്നാബാദ്, ഗോപാല്‍ഗഞ്ച്, മുസഫര്‍പുര്‍, അര്‍വാള്‍, നവാഡ, ഭാഗല്‍പുര്‍ എന്നിവിടങ്ങളിലും മരണങ്ങൾ സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ 2 ദിവസത്തിനുള്ളില്‍ മാത്രം 66 പേരാണ് മരിച്ചത്. 4 വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇത്രയധികം ആളുകള്‍ ഒറ്റ ദിവസം കൊണ്ട് മരിക്കുന്നത്. ഇതിനു മുന്‍പ് 2020 ജൂണില്‍ 90 ഓളം ആളുകളായിരുന്നു മിന്നലേറ്റ് മരിച്ചത്. 2023ല്‍ മാത്രം 275 പേരാണ് ബിഹാറില്‍ ഇടിമിന്നലേറ്റ് മരിച്ചത്.
കഴിഞ്ഞ 5 വർഷത്തിനിടെ പ്രകൃതി ദുരന്തങ്ങളിൽ നിന്നു മാത്രം 250 മരണങ്ങൾ ബീഹാറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ദുരന്തനിവാരണ വകുപ്പ് പറഞ്ഞു. ഇടിമിന്നലേറ്റു മരിച്ചവരുടെ കുടുംബാംഗങ്ങളോട് സർക്കാർ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ബീഹാർ ദുരന്തനിവാരണ വകുപ്പ് മന്ത്രി വിജയ് കുമാർ മണ്ഡൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മോശം കാലാവസ്ഥയിൽ ജനങ്ങൾ ദുരന്തനിവാരണ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.