കോൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരേ കലാപം തുടരുന്ന പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ 2 പേരെ അക്രമികൾ വീടിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തി. സംഘർഷം രൂക്ഷമായ ഷംസേർഗഞ്ചിലെ ജാഫറാബാദിൽ അച്ഛനെയും മകനെയുമാണു വീടിനുള്ളിൽ അതിക്രമിച്ചു കയറിയ സംഘം കൊലപ്പെടുത്തിയത്. ഇവരുടെ വീട്ടുസാമഗ്രികൾ കൊള്ളയടിച്ചു. മുർഷിദാബാദിലെ തന്നെ ധുലിയനിൽ ശനിയാഴ്ച ഒരാൾക്കു വെടിയേറ്റു. സംഘർഷത്തിൽ ഇതുവരെ 118 പേരെ അറസ്റ്റ് ചെയ്തു. സംഘർഷബാധിത പ്രദേശങ്ങളിൽ കേന്ദ്ര സേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹർജിയിലാണു സുപ്രധാന നിർദേശം. അതിനിടെ, നിയമം സംസ്ഥാനത്തു നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു.
നിയമമുണ്ടാക്കിയത് കേന്ദ്ര സർക്കാരാണെന്നും അവരോടാണു ചോദ്യങ്ങളുന്നയിക്കേണ്ടതെന്നും മമത പറഞ്ഞു. ഈ നിയമം ഇവിടെ നടപ്പാക്കില്ല. പിന്നെന്തിനാണു പ്രക്ഷോഭമെന്നും മമത. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മുർഷിദാബാദ്, മാൾഡ, സൗത്ത് 24 പർഗാനാസ്, ഹൂഗ്ലി തുടങ്ങിയ ജില്ലകളിൽ തുടങ്ങിയ അക്രമങ്ങളാണ് ഇപ്പോഴും തുടരുന്നത്. നിരവധി വാഹനങ്ങൾക്ക് അകമിമകൾ തീവച്ചു. തൃണമൂൽ കോൺഗ്രസ് എംപിയുടെ വാഹനത്തിനു നേരേയും ആക്രമണമുണ്ടായി. റോഡ് ഉപരോധിച്ച അക്രമികൾ വ്യാപകമായി കല്ലെറിഞ്ഞു. ബംഗ്ലാദേശ് അതിർത്തിയോടു ചേർന്ന മുർഷിദാബാദ് ജില്ലയിലാണ് അക്രമം ഏറ്റവും രൂക്ഷമായത്.
റെയ്‌ൽവേയുടെ സംവിധാനങ്ങളടക്കം നശിപ്പിച്ച സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി റെയ്‌ൽ മന്ത്രി അശ്വിനി വൈഷ്ണവിനു കത്തെഴുതി. മുർഷിദാബാദിൽ നിയമവാഴ്ച പുനഃസ്ഥാപിക്കണമെന്നു കേന്ദ്ര മന്ത്രികൂടിയായ ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ ആവശ്യപ്പെട്ടു. യഥാർഥ മതേതരത്വത്തിലും സമാധാനത്തിലും ബഹുസ്വരതയിലും അക്രമരാഹിത്യത്തിലുമാണ് ഹൈന്ദവർ വിശ്വസിക്കുന്നത്. എന്നാൽ, മുർഷിദാബാദിലെ ചില പ്രദേശങ്ങളിൽ നിന്നു ഹിന്ദുക്കളെ പുറത്താക്കാൻ ആസൂത്രിതമായി ശ്രമിച്ചാൽ പശ്ചിമ ബംഗാളിലെ ഹിന്ദുക്കൾ അവരുടെ അന്തസും അഭിമാനവും സംരക്ഷിക്കാൻ നിർബന്ധിതരാകുമെന്നും മജുംദാർ.