പുലിപ്പല്ല് മാല ഉപയോഗിക്കുന്നുവെന്ന് കാട്ടി സുരേഷ് ഗോപിക്കെതിരെ പരാതി


തൃശൂർ: പുലിപ്പല്ല് മാല ഉപയോഗിക്കുന്നതായി കാട്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് ലംഘനമാണിതെന്നും പരാതിയിൽ പറയുന്നു. ഐഎൻടിയുസി യുവജനവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് മുൻ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിം ആണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. നിയമലംഘനം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

പുലിപ്പല്ല് കൈവശം വച്ചെന്ന കേസിൽ  വേടന് എതിരെ  മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതിനു പിന്നാലെ വനംവകുപ്പാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ കോടനാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് നടപടി.

പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനൽ ആണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടൻ്റെ മൊഴി. ചെന്നൈയിലെ പരിപാടിക്കിടെയാണ് പുലിപ്പല്ല് സമ്മാനമായി ലഭിച്ചതെന്നും ഇൻസ്റ്റാഗ്രാം വഴിയാണ് രഞ്ജിത് കുമ്പിടിയെ പരിചയമെന്നും വേടൻ മൊഴി നൽകിയത്.
Previous Post Next Post