ഇസ്‌ലാമാബാദ്: പഹൽഗാം ആക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ച് പാക്കിസ്ഥാനിൽ തയാറെടുപ്പ്. അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ച പാക്കിസ്ഥാൻ വ്യോമസേനയ്ക്ക് ജാഗ്രതാ നിർദേശം നൽകി. ആക്രമണത്തിനു പിന്നിൽ ലഷ്കർ ഇ തൊയ്ബയും പാക് നേതൃത്വവുമാണെന്ന പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പാക് സൈന്യത്തിന്‍റെ നീക്കം. ഭീകരസംഘത്തിലെ മൂന്നു പേർ പാക്കിസ്ഥാനിൽ നിന്നുള്ളവരാണെന്നാണു റിപ്പോർട്ട്.
2016ൽ ഉറിയിലും 2019ലെ പുൽവാമയിലുമുണ്ടായ ഭീകരാക്രമണങ്ങൾക്ക് ഇന്ത്യ അതിശക്തമായ തിരിച്ചടി നൽകിയിരുന്നു. ഉറി ആക്രമണത്തിനു കരസേനയുടെ കമാൻഡോകൾ നിയന്ത്രണ രേഖ കടന്ന് മിന്നലാക്രമണത്തിലൂടെ മറുപടി നൽകിയപ്പോൾ, പുൽവാമയിൽ സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ബാലാക്കോട്ടിലെ വ്യോമാക്രമണമായിരുന്നു മറുപടി.
ഇത്തവണ അതിർത്തി ഗ്രാമങ്ങളിൽ നിന്നു പാക്കിസ്ഥാൻ ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. മാസങ്ങൾക്കു മുൻപേ അതിർത്തിയിലും നിയന്ത്രണ രേഖയിലും കുഴിബോംബുകൾ സ്ഥാപിച്ചെന്നും റിപ്പോർട്ടുണ്ട്. പാക് ചാര സംഘടന ഐഎസ്ഐയും ജാഗ്രതയിലാണ്. ഭീകരാക്രമണത്തെ അപലപിച്ച പാക് നേതൃത്വം തങ്ങൾക്ക് പങ്കില്ലെന്ന നിലപാടിലാണെങ്കിലും ലോകരാജ്യങ്ങൾ ഇതു കണക്കിലെടുക്കുന്നില്ല.
ലഷ്കറിന്‍റെ മറ്റൊരു രൂപമായ ദി റെസിസ്റ്റന്‍റ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. അതിനിടെ, പാക് സേനാ മേധാവി ജനറൽ അസിം മുനീർ പ്രവാസികളായ പാക്കിസ്ഥാനികളുടെ സമ്മേളനത്തിൽ നടത്തിയ പ്രസ്താവനയ്ക്ക് ആക്രമണവുമായി ബന്ധമുണ്ടെന്ന വിലയിരുത്തലുകളുമുണ്ട്. കശ്മീരിനെ ഒരിക്കലും മറക്കാനാവില്ലെന്നും അതു പാക്കിസ്ഥാന്‍റെ കഴുത്തിലെ രക്തക്കുഴലാണെന്നുമായിരുന്നു അസിം മുനീറിന്‍റെ പ്രസ്താവന.
പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലാണ് കശ്മീരിനെക്കുറിച്ചു പറഞ്ഞതിനു പുറമേ പാക് മുസ്‌ലിംകൾ ഇന്ത്യക്കാരെക്കാൾ മേൽക്കോയ്മയുള്ളവരാണെന്നതടക്കം വിദ്വേഷ പരാമർശങ്ങളും അസിം മുനീർ നടത്തിയിരുന്നു.