തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്...‘കൊലപാതകം നടത്താൻ പോയതും തിരികെ വന്നതും ഒരേ വഴിയിലൂടെ’;




തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതി അമിത് ഉറാങ് കൊലപാതകം നടത്തിയ ശേഷം സിസിടിവി ഹാർഡ് ഡിസ്ക് ഉപേക്ഷിക്കാൻ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പ്രതി കൊലപാതകം ചെയ്ത ശേഷം വീട്ടിൽ നിന്നു ഇറങ്ങിയത് 3.30 ന് ശേഷമാണ്. കൊലപാതകം നടത്താൻ പ്രതി അമിത് വീട്ടിലേക്ക് പോകുന്നതും തിരിച്ചു പോയതും ഒരേ വഴിയിൽ തന്നെയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. പന്ത്രണ്ടരയ്ക്ക് ശേഷമാണ് പ്രതി കൊലപാതകം നടത്താൻ വീട്ടിലേക്ക് കയറിയത്.

കേസിൽ എല്ലാ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞതായി എസ്പി ഷാഹുൽ ഹമീദ് വ്യക്തമാക്കി. പ്രതിക്ക് വിജയകുമാറിനോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു. മുൻപ് മോഷണക്കുറ്റത്തിൽ പിടിക്കപ്പെട്ടതിനെ തുടർന്നാണ് വൈരാഗ്യം ഉണ്ടായത്. മോഷണ കേസിൽ പ്രതി ആയതോടെ ഭാര്യ ഇയാളിൽ നിന്നു അകന്നുപോയി. ഈ സമയത്ത് ഭാര്യ ഗർഭിണി ആയിരുന്നു, ഇതിനിടെ ഗർഭം അലസിപോയി. ഇക്കാരണങ്ങൾ കൊണ്ട് വിജയകുമാറിനോട് പ്രതി അമിതിന് വൈരാ​ഗ്യമുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ അടക്കം വിദഗ്ദ്ധനാണ്. വിജയകുമാറിനെ കൊല്ലാൻ ലക്ഷ്യമിട്ടാണ് പ്രതി എത്തിയത്. രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ ആണ് ഭാര്യ മീരയെ ആക്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി
Previous Post Next Post