ലോട്ടറി ക്ഷേമനിധി ബോർഡിൽ വൻ തട്ടിപ്പ്…തൊഴിലാളികളുടെ അംശാദായം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി ക്ലാർക്ക്…



തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിൽ വൻ തട്ടിപ്പ്. ലോട്ടറി തൊഴിലാളികൾ അടച്ച അംശാദായ തുക ക്ലാർക്കായ സംഗീത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ക്ലാർക്ക് നടത്തിയ തട്ടിപ്പ് ഓഡിറ്റിൽ പോലും ആദ്യം കണ്ടെത്തിയില്ല. തെളിവുകള്‍ സഹിതം വിജിലൻസിന് പരാതി ലഭിച്ചു. വിജിലൻസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ക്ലാർക്കായ സംഗീത് നടത്തിയ ക്രമക്കേട് പുറത്തുവന്നത്.

2018 ൽ മാത്രം രണ്ടു തവണയായി80 ലക്ഷം രൂപ സ്വന്തം അക്കൗണ്ടുകളിലേക്കും ബന്ധുവിൻെറ അക്കൗണ്ടിലേക്കും മാറ്റിയതായി കണ്ടെത്തി. വിജിലൻസ് നൽകിയ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ ബോർഡ് പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ മാത്രം ഒന്നരകോടിയുടെ ക്രമക്കേട് കണ്ടെത്തി. 2018 മുതൽ 2021വരെ സംഗീത് ബോർഡിൽ ജോലി ചെയ്തു. ഇതിന് ശേഷം ലോട്ടറി ഡയറക്ടറേറ്റിലേക്ക് മാറി. പക്ഷെ അപ്പോഴും ബോർഡിൻെറ ചെക്കുകള്‍ ഉപയോഗിച്ച് പണം പിൻവലിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സെക്രട്ടറിയേറ്റിലെ ധനകാര്യ പരിശോധനവിഭാഗം മുഴുവൻ സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരുകയാണെന്ന് ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി.സുബൈർ പറഞ്ഞു. മ്യൂസിയം പൊലിസിലാണ് ബോർഡ് പരാതി നൽകിയത്. വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ പൊലിസ് ഇതേവരെ കേസെടുത്തിട്ടില്ല. ക്ലാർക്കായി സംഗീതം ഇപ്പോള്‍ മറ്റൊരു സംഭവത്തിൽ സസ്പെൻഷിനലാണ്. അവധിക്കു വേണ്ടി വ്യാജ മെഡിക്കൽ രേഖകള്‍ സമർപ്പിച്ചതിനാണ് ആറുമായി സസ്പെന്‍ഷനില്‍ കഴിയുന്നത്.


Previous Post Next Post