
മലപ്പുറത്ത് അഞ്ചാം പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജ്ജുദ്ദിൻ കസ്റ്റഡിയിൽ. പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്ന് മലപ്പുറം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഉയാളെ മലപ്പുറത്തേക്ക് കൊണ്ടുപോയി. സിറാജ്ജുദ്ദിനെ പ്രതിയാക്കി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ മരണം അതി ദാരുണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മടവൂല്‍ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്തവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് സിറാജുദ്ദിന്‍ ഭാര്യയെയും ഇരയാക്കിയെന്നാണ് ആക്ഷേപം.
അക്യൂപഞ്ചർ പഠിച്ചതിനാൽ വേദനയില്ലാതെ പ്രസവിക്കാമെന്ന് തെറ്റിധരിപ്പിച്ചായിരുന്നു മൂന്ന് പ്രസവങ്ങളും വീട്ടില്‍ തന്നെ നടത്താന്‍ അസ്മയെ നിര്‍ബന്ധിച്ചത്. വേദന കടിച്ചമര്‍ത്തി രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അസ്മക്ക് മൂന്നാമത്തേത് താങ്ങാന്‍ കഴിയുന്നതിനുമപ്പുറമായിരുന്നു. രക്തംവാര്‍ന്നാണ് കിടന്നാണ് അസ്മ മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രസവശേഷം കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രസവം കഴിഞ്ഞുള്ള മണിക്കൂറുകളില്‍ എല്ലാം നോക്കിനിന്നതല്ലാതെ സിറാജുദ്ദിന്‍ ഒന്നും ചെയ്തില്ല.
ആലപ്പുഴക്കാരനായ സിറാജുദിനെ വിവാഹം കഴിച്ചതില്‍ പിന്നെ പുറം ലോകം കാണാതെയുള്ള ജീവിതമായിരുന്നു അസ്മയുടേത്. എന്നും ഉള്‍വെലിഞ്ഞ് വീടിനുള്ളില്‍ തന്നെയിരിക്കും. അസ്മയെ പുറത്തിറക്കാന്‍ സിറാജുദ്ദിന്‍ അനുവദിച്ചിരുന്നില്ല. വീട്ടിലെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞ അസ്മ സകല പീഢനങ്ങളും ഏറ്റവാങ്ങി 35 വയസിനുള്ളില്‍ 5 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. യൂട്യൂബ് ചാനലിലൂടെ അന്തവിശ്വാസങ്ങളും കെട്ടുകഥകളും പ്രചരിപ്പിച്ച സിറാജുദ്ദിന്‍ പ്രസവത്തിന് ആശുപത്രിവേണ്ട വീട് തന്നെ മതിയെന്ന ചിന്ത ഭാര്യയില്‍ അടിച്ചേല്‍പ്പിച്ചു. ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞിട്ടുപോലും കേട്ടില്ല. വേദന കടിച്ചമര്‍ത്തി രണ്ട് കുഞ്ഞുങ്ങള്‍ക്ക് വീടിനുള്ളില്‍ തന്നെ ജന്മം നല്‍കി അസ്മ. അഞ്ചാമതും ഗര്‍ഭിണിയായത് ആരും അറിഞ്ഞില്ല. ആശാവര്‍ക്കര്‍മാരോടുപോലും കള്ളം പറഞ്ഞെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.