തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിന് കൊടിയിറങ്ങിയതിന് പിന്നാലെ സംസ്ഥാനത്തെ ഒമ്പത് ലക്ഷത്തോളം വിദ്യാർഥികൾ വ്യാഴാഴ്ചമുതൽ പരീക്ഷ ചൂടിലേക്ക്.
എസ്.എസ്.എൽ.സി, രണ്ടാം വർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്കാണ് തുടക്കമാകുന്നത്. എസ്.എസ്.എൽ.സി പരീക്ഷ എട്ടുമുതൽ 12വരെ ഉച്ചക്ക് ശേഷവും 15 മുതൽ രാവിലെയുമാണ് നടക്കുക. ഉച്ചക്കുശേഷം 1.40 മുതലും വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ.
15 മുതൽ രാവിലെ 9.40 മുതലുമാണ് പരീക്ഷ. പരീക്ഷ 29ന് അവസാനിക്കും. ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ 9.40 മുതലാണ് ആരംഭിക്കുക.
ഹയർസെക്കൻഡറി പരീക്ഷ 26നും വി.എച്ച്.എസ്.ഇ ഒമ്പതിന് തുടങ്ങി 26നും അവസാനിക്കും. 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്. ഇതിൽ 4,21,977 പേർ സ്കൂൾ ഗോയിങ് വിഭാഗത്തിലാണ്. 2,15,660 പേർ ആൺകുട്ടികളും 2,06,566 പേർ പെൺകുട്ടികളുമാണ്. ഗൾഫിൽ ഒമ്പത് കേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 627 പേരും പരീക്ഷയെഴുതും.
2004 കേന്ദ്രങ്ങളിലായി 4,46,471 പേർ ഹയർസെക്കൻഡറി പരീക്ഷയെഴുതും.
പരീക്ഷയെഴുതുന്നവരിൽ 2,26,325 പേർ ആൺകുട്ടികളും 2,20,146 പേർ പെൺകുട്ടികളുമാണ്. സ്കൂൾ ഗോയിങ് വിഭാഗത്തിൽ 3,77,939 പേരാണ് പരീക്ഷയെഴുതുന്നത്. 27000ത്തോളം വിദ്യാർഥികളാണ് വി.എച്ച്.എസ്.ഇ പരീക്ഷയെഴുതുന്നത്.