വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മധ്യവയസ്ക‌നു 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ





തൃശൂർ: കമ്പ്യൂട്ടർ ക്ലാസിൽ പോയ 15കാരിയെ കാറിൽ കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ മധ്യവയസ്ക‌നു 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. വെള്ളിക്കുളങ്ങര മോനൊടി പോട്ടോപറമ്പില്‍ ലാലു(52)വിനെയാണ് ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദ് ശിക്ഷിച്ചത്.

പിഴ അടയ്ക്കാത്ത പക്ഷം ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ പിഴത്തുക ഇരയായ പെണ്‍കുട്ടിക്കു നല്‍കണമെന്നും കോടതി വ്യക്തമാക്കി. 2012 മേയ് മാസമാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ച് ഫോട്ടോയെടുത്തത്. ഈ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കി.

സംശയം തോന്നി പെണ്‍കുട്ടിയോട് അധ്യാപികമാര്‍ കൗണ്‍സലിങിനിടെ വിവരം ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് നടപടിയുണ്ടായത്. 2013 ഡിസംബറില്‍ പൊലീസില്‍ പരാതി നല്‍കി. വെള്ളിക്കുളങ്ങര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി വിശ്വസിക്കാവുന്ന സാഹചര്യങ്ങള്‍ സുപ്രീം കോടതിയുടെ വിധിന്യായങ്ങള്‍ ഉദ്ധരിച്ചു ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു.

Previous Post Next Post