പാർട്ടിയിൽ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ട്' എന്ന രമേശ് ചെന്നിത്തലയുടെ പരാമർശം ഏറ്റെടുത്ത് കെ മുരളീധരൻ.




6.06.2021 
തിരുവനന്തപുരം: 'പാർട്ടിയിൽ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ട്' എന്ന രമേശ് ചെന്നിത്തലയുടെ പരാമർശം ഏറ്റെടുത്ത് കെ മുരളീധരൻ. ചെന്നിത്തല പറഞ്ഞതിനോട് യോജിക്കുന്നുവെന്ന് മുരളി വ്യക്തമാക്കി. ചെന്നിത്തലക്ക് ഇപ്പോഴാണ് പലതും മനസിലായതെന്ന് പറഞ്ഞ മുരളി 

തനിക്ക് അത് നേരത്തെ ഇതെല്ലാം മനസിലായതാണെന്ന് കൂട്ടിച്ചേർത്തു. ഞാൻ നേരത്തെ അതൊക്കെ അനുഭവിച്ചതുകൊണ്ടാണ് പാർട്ടിയിൽ പലപ്പോഴും നിസംഗഭാവം സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വിവരിച്ചു. ഒന്നും വേണ്ടാ എന്ന് പറയുന്നത് കിട്ടിയിട്ടും വലിയകാര്യമില്ലെന്നതിനാലാണെന്നും മുരളി പറഞ്ഞു.

തനിക്കെതിരെ ബി ജെ പി ബന്ധം ആരോപിച്ചപ്പോൾ ആരും പ്രതികരിച്ചില്ലെന്നും അന്ന് ദുഃഖം തോന്നിയെന്നതുമടക്കം ചൂണ്ടികാട്ടിയാണ് ആദ്യം ചെന്നിത്തല സംസാരിച്ചത്. സുധാകരനെതിരെ സി പി എം ആരോപണം ഉന്നയിച്ചപ്പോൾ താൻ പ്രതികരിച്ചെന്നും അങ്ങനെ വേണമെന്നും ചെന്നിത്തല കൂട്ടിച്ചേ‍ർത്തിരുന്നു. കെ പി സി സി അധ്യക്ഷനായി കെ സുധാകരൻ ചുമതലയേറ്റ ചടങ്ങിലായിരുന്നു മുരളിയുടെയും ചെന്നിത്തലയുടെയും പ്രതികരണം.

കെ പി സി സി അധ്യക്ഷനായി കെ സുധാകരൻ ചുമതലയേറ്റ ചടങ്ങിൽ സംഘടനാപരമായി അടിത്തറ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും കെ മുരളീധരൻ ചൂണ്ടികാട്ടി. കെ സുധാകരൻ തലപ്പെത്തുമ്പോൾ പ്രവർത്തകർക്ക് ആവേശമുണ്ടെന്നും അത് നല്ലതാണെന്നും മുരളി പറഞ്ഞു. താഴേത്തട്ടിൽ പാർട്ടിക്ക് കമ്മിറ്റികളില്ലെന്നും അത് ശരിയാക്കാത്തെ മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു സ്ഥാനാർത്ഥി വന്നാൽ എങ്ങനെ ജയിപ്പിക്കാം എന്നല്ല എങ്ങനെ അയാളെ ശരിയാക്കാമെന്ന നിലയിലാണ് കാര്യങ്ങള്‍ പോകുന്നതെന്നും മുരളി വിമർശിച്ചു. വി കെ പ്രശാന്ത് തിരുവനന്തപുരം മേയറായി 4 വർഷം ഇരുന്നത് യു ഡി എഫ് സഹായിച്ചതുകൊണ്ടാണെന്ന് ചൂണ്ടികാട്ടിയ മുരളി സിപിഎം ആരോപണങ്ങൾക്കും മറുപടി പറഞ്ഞു.


أحدث أقدم