ജോവാൻ മധുമല
തിരുവനന്തപുരം/ പെട്രോളിനും ഡീസലിനും നിത്യേന വില കൂടുന്നത് മൂലം ജനം പൊറുതി മുട്ടുമ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നതിന് ജി എസ് ടി ഏര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ധന വില നിേേത്യന കൂടിക്കൊണ്ടിരിക്കുമ്പോഴാണ് സംസ്ഥാനത്തിന്റെ ഈ നിലപാട്. ഇക്കാര്യത്തിൽ നികുതി കുറയ്ക്കാനോ ജി എസ് ടിയെ പിന്തുണക്കാനോ തയ്യാറല്ലെന്ന നിലപാടാണ് സംസ്ഥാനം ആവര്‍ത്തിക്കുന്നത്.
സംസ്ഥാനത്ത് ഇന്ധന നികുതി കുറച്ചാല്‍ അത് കോവിഡ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് മന്ത്രി പറയുന്നത്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇന്ധന നികുതി കുറയ്ക്കില്ലെന്നും ജി എസ് ടി ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയത്.
സംസ്ഥാനവും കേന്ദ്രവും ചേര്‍ന്ന് എഴുപത് രൂപയോളമാണ് നികുതി ഈടാക്കുന്നത്. ജി എസ് ടി ഏര്‍പ്പെടുത്തുകയാണെങ്കില്‍ പരമാവധി 28 ശതമാനം മാത്രമേ നികുതി ഈടാക്കാന്‍ കഴിയു. ജി എസ് ടി വന്നാല്‍ പെട്രോളിനും ഡീസലിനും വന്‍ വിലക്കുറവ് ഉണ്ടാകുകയും ചെയ്യും. എന്നാല്‍ സംസ്ഥാനം നേരത്തെ മുതൽ തന്നെ ജി എസ് ടി ഏര്‍പ്പെടുത്തുന്നതിന് എതിര്‍ത്തിരുന്നു. ആ നിലപാട് തുടരുമെന്ന് തന്നെയാണ് പുതിയ മന്ത്രിയും ആവർത്തിച്ചിരിക്കുന്നത്.