തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപകീര്ത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കെ.ബി.ഗണേഷ്‌കുമാറിനും സോളാർ കേസ് പ്രതി സരിത എസ്. നായർക്കു മെതിരെ കേസെടുത്തു.
വ്യാജതെളിവുകൾ ഹാജരാക്കി അപകീര്ത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് കേസെടുത്തിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്കും പ്രമുഖര്ക്കും എതിരെ 25 പേജുള്ള കത്ത് സരിത എസ്. നായര് ജുഡീഷ്യൽ കമ്മിഷനു നല്കിയിരുന്നു. കത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു കാണിച്ച് കോണ്ഗ്രസ് നേതാവ് കൂടിയായ അഡ്വ. സുധീർ ജേക്കബ്, അഡ്വ.ജോളി അലക്‌സ് എന്നിവർ ഫയൽ ചെയ്ത കേസിലാണ് നടപടി.
കൃത്രിമ രേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പ്രഥമദൃഷ്ട്യാ ഇരുവർക്കുമെതിരെ തെളിവുണ്ടെന്നും സമൻസ് അയയ്ക്കാനും കോടതി നിര്‌ദ്ദേശിച്ചു. കേസ് അടുത്ത മാസം 30നു വീണ്ടും പരിഗണിക്കും.
സോളർ കേസിൽ അറസ്റ്റിലായി പത്തനംതിട്ട ജയിലിൽ കഴിഞ്ഞപ്പോൾ എഴുതിയ കത്താണ് സരിത ജുഡീഷ്യൽ അന്വേഷണ കമ്മീഷന് കൈമാറിയത്. അതേസമയം ജയിലിൽ വച്ച് എഴുതിയ കത്തിൽ 21 പേജാണ് ഉണ്ടായിരുന്നതെന്നും പിന്നീട് 4 പേജ് കൂട്ടിച്ചേര്‌ത്തെന്നും ആരോപണമുണ്ട്.
ഉമ്മന്ചാണ്ടി അടക്കമുള്ള പ്രമുഖരെ കേസില്ൽ ഉൾപ്പെടുത്താനുള്ള ഗൂഢശ്രമമാണ് കത്തിന് പിന്നിലുള്ളതെന്നും ഹർജിയിൽ . ചൂണ്ടിക്കാട്ടി. ഇവരുടെ രാഷ്ട്രീയ ഭാവി തകര്ക്കാനുള്ള നീക്കമാണ് നടന്നതെന്നും പറയുന്നു.
കെ.ബി. ഗണേഷ്‌കുമാറിന്റെ അറിവോടെ പിഎ പ്രദീപ്കുമാറും ഗണേഷിന്റെ ബന്ധു ശരണ്യ മനോജും കൊട്ടാരക്കര കേന്ദ്രീകരിച്ചു നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ഹർജിയിൽ ആരോപിക്കുകയുണ്ടായി.