ന്യൂഡൽഹി : തദ്ദേശീയമായി നിർമ്മിച്ച പിനാക മിസൈലിന്റെ പുതിയ പതിപ്പിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ. ചാന്ദിപൂരിലെ ഒഡീഷ തീരത്തുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ വെച്ചായിരുന്നു പരീക്ഷണം. ഇതിന്റെ ദൃശ്യങ്ങൾ ഡിആർഡിഒ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലായിരുന്നു പരീക്ഷണം. മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറിൽ നിന്നായിരുന്നു മിസൈൽ പരീക്ഷിച്ചത്. മിസൈൽ കൃത്യതയോടെ അതിവേഗത്തിൽ ലക്ഷ്യം ഭേദിച്ചതായി ഡിആർഡിഒ അറിയിച്ചു.
പൂനെ ആസ്ഥാനമായുള്ള അർമാമെന്റ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റുമായും, ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയുമായും സഹകരിച്ചാണ് ഡിആർഡിഒ പുതിയ മിസൈൽ വികസിപ്പിച്ചത്. 45 കിലോ മീറ്റർ അകലെവരെയുള്ള ലക്ഷ്യം ഭേദിക്കാൻ പിനാകയുടെ പുതിയ പതിപ്പിന് സാധിക്കും.
പിനാകയുടെ പുതിയ പതിപ്പിന് പുറമേ 122 എംഎം കാലിബർ റോക്കറ്റും ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽവെച്ച് ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചു.