കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലായ ഐ എന്‍ എസ് വിക്രാന്തിൻ്റെ നിർമ്മാണം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നേരിട്ടെത്തി വിലയിരുത്തി.
ഐ എന്‍ എസ് വിക്രാന്ത് രാജ്യത്തിന് മുതല്‍ക്കൂട്ടാകുമെന്നും സമുദ്ര പ്രതിരോധത്തില്‍ ആഗോള ശക്തിയാകുകയാണ് ലക്ഷ്യമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
പത്ത് വര്‍ഷത്തിനകം ഇന്ത്യ ലോകത്തെ മൂന്ന് വലിയ സമുദ്ര സൈനിക ശക്തികളിലൊന്നായി മാറും. പ്രതിരോധ രംഗത്തെ വലിയ നേട്ടമായിട്ടാണിത് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്ങും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കപ്പലിന്റെ അന്തിമ ഘട്ട നിര്‍മ്മാണം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ പുരോഗമിച്ചുകൊണ്ടിരിക്കുയാണ്.
2300 കമ്പാര്‍ട്ട്‌മെന്റുകളുള്ള കപ്പലില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകള്‍ നീട്ടിയിട്ടാല്‍ അതിനു 2100 കിലോ മീറ്റര്‍ നീളമുണ്ടാകും. 262 മീറ്റര്‍ നീളമുള്ള കപ്പലിന് മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാനാകും. 1500-ലേറെ നാവികരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കും.