മീൻ വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യുവാവ് അമ്മാവനെ അടിച്ചുകൊന്നു. അമ്മാവന്റെ കടയിൽ നിന്നു വാങ്ങിയ മീനിന്റെ വിലയായ 120 രൂപ ചോദിച്ചതിനെത്തുടർന്നാണ് തര്‍ക്കം തുടങ്ങിയത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.
കല്ലു എന്ന പേരുള്ള യുവാവാണ് അമ്മയുടെ സഹോദരനായ കയും ഖാനെ കൊലപ്പെടുത്തിയത്. അമ്മാവന്‍ മത്സ്യം വിലക്കുന്ന കടയ്ക്ക് സമീപം മീന്‍ ഫ്രൈ ചെയ്ത് വില്‍ക്കുന്ന ജോലിയാണ് കല്ലു ചെയ്തിരുന്നത്. വറുത്ത് വില്‍ക്കുന്നതിനായി ഇയാൾ അമ്മാവന്‍റെ കടയില്‍ നിന്ന് 120 രൂപ വിലവരുന്ന മീന്‍ വാങ്ങി. എന്നാല്‍ പണം നല്‍കിയില്ല. അമ്മാവന്‍ പണം ചോദിച്ചതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്ക് തർക്കം ആരംഭിക്കുകയായിരുന്നു. ഈ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കത്തിയും തവിയും ഉപയോഗിച്ചാണ് കല്ലു അമ്മാവനെ ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. കൊലപാതകം നടത്തിയതിനു പിന്നാലെ കല്ലു ഒളിവിലാണ്.