17 ഇനങ്ങൾ അടങ്ങിയ സ്പെഷ്യൽ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് ഒന്നിന് തുടങ്ങും.


തിരുവനന്തപുരം/ ഓണത്തിന് സംസ്ഥാനത്തെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും 17 ഇനങ്ങൾ അടങ്ങിയ സ്പെഷ്യൽ ഓണക്കിറ്റ് നൽകാൻ തീരുമാനമായി. കിറ്റ് വിതരണം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. സപ്ലൈകോ മുഖേന റേഷൻ കടകൾ വഴിയാണ് സംസ്ഥാനത്ത് സ്പെഷ്യൽ ഓണക്കിറ്റ് വിതരണം നടക്കുക.
കുട്ടികളുടെ അഭ്യർത്ഥന പരിഗണിച്ച് ഭക്ഷ്യ മന്ത്രി, കിറ്റിൽ ക്രീം ബിസ്‌കറ്റ് ഉൾപ്പെടെയുള്ള ഭക്ഷ്യ വിഭവങ്ങൾ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ഓണത്തിന് സ്പെഷ്യൽ കിറ്റ് നൽകാൻ മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിരുന്നതാണ്. ഭക്ഷ്യ കിറ്റിൽ പായസം തയ്യാറാക്കുന്ന തി നാവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ,പാലട, ഉണക്കലരി, നെയ്യ് ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉണ്ടായിരിക്കും.
ഒപ്പം അവശ്യ സാധനങ്ങളായ പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, തുവരപ്പരിപ്പ്, തേയില, മുളക്പൊടി, ഉപ്പ്, മഞ്ഞൾ, ആട്ട, ശർക്കരവരട്ടി, ഉപ്പേരി, ബാത്ത് സോപ്പ് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദത്തിന്റെ ഭാഗമായി തുണി സഞ്ചിയിലാണ് സ്പെഷ്യൽ കിറ്റ് വിതരണം ചെയ്യുക. സൗജന്യകിറ്റിന്റെ വിതരണം ഓഗസ്റ്റ് 18 ഓടെ പൂർത്തിയാക്കാനാണ് ഭക്ഷ്യ വകുപ്പ് ഉദ്ദേശിച്ചിട്ടുള്ളത്. ഭക്ഷ്യ കിറ്റ് ഒരുക്കുന്നതിന് അടഞ്ഞു കിടക്കുന്ന പൊതുവിദ്യാലയങ്ങൾ ഉപയോഗപ്പെടുത്താനും ഭക്ഷ്യ വകുപ്പ് ആലോചിക്കുന്നുണ്ട്. സ്പെഷ്യൽ ഓണക്കിറ്റിൽ ഉൾപ്പെടുത്തുന്ന അവശ്യ സാധനങ്ങളുടെ അളവും ഗുണനിലവാരവും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് മന്ത്രി സപ്ലൈകോ അധികൃതർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.


أحدث أقدم