തൃശൂർ : കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ 300 കോടിയുടെ ക്രമക്കേടില്‍ നേരിട്ട് പങ്കുള്ള നാല് പേരെ സി.പി.എം. പുറത്താക്കി, തൃശൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം സി.കെ. ചന്ദ്രനെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്‌തു. ഉല്ലാസ്, കെ.ആര്‍. വിജയ എന്നീ രണ്ട് ജില്ലാക്കമ്മിറ്റി അംഗങ്ങളെ ഇരിങ്ങാലക്കുട ഏരിയാകമ്മിറ്റിയിലേക്ക് തരം താഴ്‌ത്തുകയും ചെയ്‌തു.
ബാങ്ക് ഭരണസമിതി മുന്‍ പ്രസിഡണ്ട് കെ.കെ.ദിവാകരന്‍, കേസില്‍ പ്രതികളായ കരുവന്നൂര്‍, പൊറത്തിശ്ശേരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികളിലെ അംഗങ്ങളും ബാങ്ക് ഉദ്യോഗസ്ഥരുമായ ബിജു കരീം, ജില്‍സ്, സുനില്‍കുമാര്‍ എന്നിവരെയാണ് പാര്‍ടിയില്‍ നിന്നും പുറത്താക്കാന്‍ ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചത്.
ബാങ്കിന്റെ സെക്രട്ടറിയാണ് കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ടി.ആര്‍.സുനില്‍കുമാര്‍. സീനിയര്‍ അക്കൗണ്ടന്റാണ് സി.കെ.ജില്‍സ്. 16 വര്‍ഷം മാനേജരും പിന്നീട് ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമതലക്കാരനുമായ വ്യക്തിയാണ് ബിജു കരീം.