സിയാറ്റിൽ ∙ ഒരാഴ്ചയായി തുടരുന്ന കൊടുംചൂടിൽ കാനഡയിൽ മരണം 700 കവിഞ്ഞു. അന്തരീക്ഷ താപനില 49.6 സെൽഷ്യസ് വരെയായി ഉയർന്ന ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിൽ ഉഷ്ണക്കാറ്റിനൊപ്പമുണ്ടായ മിന്നലിൽ 136 സ്ഥലങ്ങളിൽ കാട്ടുതീ പടർന്നു. ഒരു ഗ്രാമം പൂർണമായി കത്തിനശിച്ചു.
കഴിഞ്ഞ മാസം 25 നാണ് താപനില ഉയർന്ന് ഉഷ്ണക്കാറ്റ് ആരംഭിച്ചത്. ബ്രിട്ടിഷ് കൊളംബിയയിൽ മാത്രം 486 പേരാണു മരിച്ചത്. കഴിഞ്ഞ 80 വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനിലയാണ് ഇവിടെ രേഖപ്പെടുത്തിയത്.
വായുസഞ്ചാരം കുറഞ്ഞ വീടുകളിൽ തനിയെ താമസിക്കുന്ന വയോധികരാണു മരിച്ചവരിലേറെയും. കാനഡയിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ ലിറ്റനിൽ (49.6) നിന്ന് കഴിഞ്ഞയാഴ്ച തന്നെ താമസക്കാരിലേറെയും ഒഴിഞ്ഞുപോയി. യുഎസിന്റെ വടക്കുപടിഞ്ഞാറൻ മേഖലയും കൊടുംചൂടിന്റെ പിടിയിലാണ്. ഓറിഗനിൽ 95 പേരും വാഷിങ്ടൻ സംസ്ഥാനത്തു 30 പേരും മരിച്ചു.