ബെര്‍ലിന്‍/ ജര്‍മനിയില്‍ മെഡിക്കല്‍ ലൈഫ് സയന്‍സിനു പഠിക്കാനായി പോയ മലയാളി വിദ്യാര്‍ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയില്‍ കണ്ടെത്തി. കീല് ക്രിസ്റ്റ്യാന്‍ ആല്‍ബ്റെഷ്ട് യൂണിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ മെഡിക്കല്‍ ലൈഫ് സയന്‍സില്‍ പഠിക്കുന്ന കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശിനി നിതിക ബെന്നി (22) മുടക്കമ്പുറത്തെയാണ് സ്റ്റുഡന്റ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
നിതികയെ കാണാഞ്ഞതിനെ തുടര്‍ന്ന് മലയാളി സുഹൃത്തുക്കള്‍ തിരക്കുമ്പോഴാണ് ഹോസ്റ്റലിലെ സ്വന്തം മുറിയിലെ കിടക്കയില്‍ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. അവർ ഉടന്‍ എമര്‍ജന്‍സി വിഭാഗത്തിലെ ഡോക്ടറെ അറിയിക്കുകയും തുടര്‍ന്ന് പോലീസ് എത്തുകയുമായിരുന്നു.
ബുധനാഴ്ച രാത്രിയില്‍ മരണം സംഭവിച്ചുവെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണ കാരണം സ്ഥിരീകരിക്കാൻ കഴിയൂ. ജര്‍മനിയിലെ പോലീസ് നടപടികള്‍ പൂര്‍ത്തിയായാൽ മാത്രമേ മൃതദേഹം വീലെത്തിക്കുന്നതിനെ പറ്റിയുള്ള കാര്യങ്ങൾ അറിയാൻ കഴിയൂ.
12 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാർഥികളാണ് 2021 ലെ സമ്മര്‍ സെമസ്റ്ററില്‍ നിതികയ്ക്കൊപ്പം കീല് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നത്. ആറ് മാസം മുമ്പാണ് നിതിക ജര്‍മനിയില്‍ മാസ്റ്റര്‍ ബിരുദ പഠനത്തിനായി എത്തുന്നത്. മറ്റൊരു ഇന്ത്യക്കാരി വിദ്യാര്‍ഥിനിക്കൊപ്പമാണ് നിതിക താമസിച്ചിരുന്നത്. നിതികയുടെ മരണ വിവരം കീല് പോലീസ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.