കേരളത്തിലേക്ക് ഇനി ഒരു രൂപ ചെലവാക്കില്ല’; തെലുങ്കാനയില്‍ ലഭിച്ചത് രാജകീയ സ്വീകരണമെന്ന് സാബു ജേക്കബ്


കേരളത്തിലെ എല്ലാ പദ്ധതികളും  ഉപേക്ഷിച്ച് തെലുങ്കാനയില്‍ ബിസിനസ് തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് ഇനി മാറ്റിമില്ലെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ്. തെലുങ്കാനയില്‍ തനിക്ക് ലഭിച്ചത് രാജകീയ സ്വീകരണമാണ്. എനിക്ക് ലഭിക്കുന്ന സഹായങ്ങള്‍ ഇവിടത്തെ വ്യവസായികള്‍ അറിഞ്ഞാല്‍ ഒരു വ്യവസായി പോലും കേരളത്തിലുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും സാബു ജേക്കബ് പറഞ്ഞു. തെലുങ്കാന സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കേരളത്തിലെത്തിയിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാബു ജേക്കബ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രശ്‌നമില്ലെന്നും സാബു ജേക്കബ് പറഞ്ഞു.

‘മുഖ്യമന്ത്രിയെ പറ്റി എന്റെ മനസ്സില്‍ ഒരു സ്ഥാനമുണ്ട്. അദ്ദേഹത്തിന് എന്നെ ശാസിക്കാനും വഴക്കു പറയാനുമൊക്കെയുള്ള അധികാരമുണ്ട്. അദ്ദേഹം എന്ത് പറഞ്ഞാലും അതിനെ പറ്റി പ്രതികരിക്കാന്‍ ഞാന്‍ തയ്യാറല്ല,’ സാബു പറഞ്ഞു. ഈ മാസം അവസാനത്തോടു കൂടി പദ്ധതിയുടെ ഫൈനല്‍ എഗ്രിമെന്റിലെത്തി രണ്ടു വര്‍ഷത്തിനുള്ളില്‍ ഭീമമായ തുക തെലുങ്കാനയില്‍ മുടക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിളിച്ച് പതിനഞ്ച് മിനുട്ട് സംസാരിച്ചിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് എന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇവിടെ വന്നതിനു ശേഷം അദ്ദേഹവുമായിട്ട് ബന്ധപ്പെടാം എന്ന് പറഞ്ഞിട്ടുണ്ട്. വ്യവസായ മന്ത്രിമാരുള്‍പ്പെടെ പലരും വിളിച്ചിട്ടുണ്ട്. അവരുമായും ചര്‍ച്ച നടത്തും. ഇതൊരു ദേശീയ പ്രശ്‌നമാണ്. കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. കേരളത്തില്‍ ഇതു കൊണ്ടൊരു മാറ്റം വന്നാല്‍ തൊഴില്‍ നേടി യുവാക്കള്‍ക്ക് വിദേശത്തേക്ക് പോവേണ്ടി വരില്ലെന്നും സാബു ജേക്കബ് പറഞ്ഞു.
കേരളത്തിലെ പ്രശ്‌നം സംബന്ധിച്ച് ചര്‍ച്ചയ്ക്ക് ഇനിയും തയ്യാറാണെന്നും എന്നാല്‍ ഇനി ഒരു രൂപ പോലും കേരളത്തിലേക്ക് മുടക്കാന്‍ വയ്യെന്നും സാബു ജേക്കബ് പറഞ്ഞു.
‘ഒരു യുഡി ക്ലര്‍ക്കിനെ പോലും എന്റെയടുത്ത് ചര്‍ച്ചയ്ക്കയച്ചിരുന്നെങ്കില്‍ ഞാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നു. അതിപ്പോഴും തയ്യാറാണ്. പക്ഷെ ഇപ്പോള്‍ ഇവിടെ നില്‍ക്കുമ്പോള്‍ ഞാന്‍ പറയുന്നു ഇനി ഒരിക്കലും ഒരു രൂപ പോലും കേരളത്തിലേക്ക് മുടക്കാന്‍ എന്റെ മനസ്സനുവദിക്കുന്നില്ല’- സാബു ജേക്കബ് പറഞ്ഞു.
ആട്ടു തുപ്പും ചവിട്ടുമെല്ലാം സഹിച്ച് ഇവിടെ നിന്നതിലൂെട ഇവിടെയുള്ള യുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചിരുന്നു. പക്ഷെ ഒരു ഘട്ടം വന്നപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായി ഗവണ്‍മെന്റ് സംവിധാനങ്ങള്‍ മൊത്തമായി വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ എന്തിനാണ് ജീവിതം മാറ്റി വെച്ച് യുദ്ധം ചെയ്യുന്നു. കേരളത്തിലില്ലെങ്കിലും തെലുങ്കാനയിലും ഇന്ത്യയിലെ ഏത് സംസ്ഥാനത്തും വ്യവാസായം തുടങ്ങിയാലും അവിടേക്ക് എത്ര മലയാളികള്‍ വന്നാലും ജോലി ഉറപ്പാക്കിയിരിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.
തെലങ്കാന സര്‍ക്കാരുമായി ആയിരം കോടിയുടെ നിക്ഷേപ പദ്ധതിയുടെ ഡീല്‍ ഉറപ്പിച്ചാണ് സാബു എം ജേക്കബ് മടങ്ങിയിരിക്കുന്നത്. സാബു എം ജേക്കബുമായി നടത്തിയ ചര്‍ച്ച വിജയകരമാണെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവു ട്വീറ്റുചെയ്തു. പ്രാരംഭ നിക്ഷേപമെന്ന നിലയിലാണ് ആയിരം കോടിയുടെ കരാര്‍ സ്ഥിരീകരിക്കുന്നതെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ് പ്രസ്താവനയില്‍ വ്യക്തമാക്കി.
തെലങ്കാന വ്യവസായമന്ത്രി കെടി രാമറാവുവിന്റെ ക്ഷണ പ്രകാരമാണ് കിറ്റെക്സ് സംഘം തെലങ്കാനയിലേക്ക് തിരിച്ചത്. കേരളത്തില്‍ ഉപേക്ഷിച്ച 3500 കോടിരൂപയുടെ പദ്ധതി ചര്‍ച്ചചെയ്യുന്നതിനാണ് തെലങ്കാനയിലേക്ക് പുറപ്പെടുന്നതെന്നായിരുന്നു സാബു എം ജേക്കബ് യാത്രയ്ക്കുമുന്‍പ് അറിയിച്ചിരുന്നത്. തെലങ്കാന സര്‍ക്കാര്‍ അയച്ച പ്രത്യേക ജെറ്റ് വിമാനത്തിലായിരുന്നു സംഘത്തിന്റെ യാത്ര. സാബു ജേക്കബ് ഉള്‍പ്പെടെ ആറ് പേരാണ് തെലങ്കാനയിലേക്ക് പോയിരിക്കുന്നത്.
أحدث أقدم